കോട്ടയം ലോക്‌സഭാ സീറ്റിലെ യു ഡി എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നുള്ള ഫ്രാൻസിസ് ജോർജ് ആണെന്ന് പ്രഖ്യാപിച്ചു . കേരള കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ഇതോടെ കോട്ടയത്ത് എൽഡിഎഫ്- യുഡിഎഫ് മുന്നണികളുടെ സ്ഥാനാർത്ഥികളിൽ തീരുമാനമായി. ഏറ്റവും രസകരമായ ഒരു കാര്യം മല്‍സരിച്ച എല്ലാ കാലത്തും ഇടതു പക്ഷത്തായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ് ആദ്യമായാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വരുന്നത് എന്നതാണ്. മറ്റൊരു കാര്യം ഇടതു പക്ഷ സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നും എതിര്‍ത്തിരുന്നത് ഇപ്പോള്‍ ഇടതുപക്ഷത്തുള്ള കേരള കോണ്‍ഗ്രസ്-എം. സ്ഥാനാര്‍ഥികളെ ആയിരുന്നു എന്നതാണ്. ഇപ്പോള്‍ ഇവരുടെ മല്‍സരത്തില്‍ ഒരു കൃത്യമായ മലക്കം മറിച്ചില്‍ ഇവരുടെ പാര്‍ടികളുടെ മുന്നണി നിലനില്‍പ്പനുസരിച്ച് സംഭവിച്ചിരിക്കുന്നു എന്നതാണ്.
2021-ല്‍ റോഷി അഗസ്റ്റിന്‍ ഇടതു മുന്നണിയിലാവുകയും ഇടുക്കിയില്‍ സ്ഥാനാര്‍ഥിയാവുകയും ചെയ്തപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി റോഷിക്കെതിരെ മല്‍സരിച്ചുവെന്നതും ചരിത്രത്തിലെ കൗതുകം. അതിനു മുമ്പ് 2016-ല്‍ ഇതേ റോഷി യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി റോഷിയെ നേരിടുകയും ചെയ്തിരുന്നു!!
സിറ്റിംഗ് എംപി തോമസ് ചാഴിക്കാടനാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. ഇദ്ദേഹം മാണി വിഭാഗം ആണ്. ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനാണ് ഫാൻസിസ് ജോർജ്. കോൺഗ്രസും കോട്ടയം മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ബദ്ധ വൈരികളായ രണ്ട് കേരള കോൺഗ്രസ് ഗ്രൂപ്പുകൾ 47 വർഷത്തിന് ശേഷം കോട്ടയത്ത് ഏറ്റുമുട്ടുന്ന കാഴ്‌ചയാണ് .
കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായ കെ.എം.ജോര്‍ജ്ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പുതിയ നിയോഗം കറങ്ങിത്തിരിഞ്ഞ് കോണ്‍ഗ്രസ് മുന്നണിക്കനുകൂലമായി മാറിയത് കേരള രാഷ്ട്രീയത്തിലെ കൗതുകങ്ങളില്‍ ഒന്നായി കാണണം. രസകരമായ വേറൊരു കാര്യം, റോഷിയും ഫ്രാന്‍സിസ് ജോര്‍ജ്ജും ഒരേ തൊഴില്‍ മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയവരാണ് എന്നതത്രേ-ഇരുവരും ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു.