ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ മന്ത്രി വി.മുരളീധരനും തൃശൂരില്‍ സുരേഷ് ഗോപിയും കോഴിക്കോട്ട് എം.ടി.രമേശും മല്‍സരിക്കും. പത്തനംതിട്ടയില്‍ പി.സി.ജോര്‍ജ്ജ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അനില്‍ ആന്റണിയാണ് മല്‍സരിക്കുക.
കണ്ണൂരില്‍ മല്‍സരിക്കുന്ന സി.രഘുനാഥ് ഏതാനും മാസം മുമ്പ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നയാളാണ്. നേരത്തെ ധര്‍മ്മടം നിയമസഭാ നിയോജക മണ്ഡലത്തില്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ
കാസർകോഡ് – എം എല്‍ അശ്വനി
പാലക്കാട് – സി കൃഷ്ണകുമാർ
കണ്ണൂർ – സി രഘുനാഥ്
തൃശൂർ – സുരേഷ് ഗോപി
ആലപ്പുഴ – ശോഭ സുരേന്ദ്രൻ
പത്തനംതിട്ട – അനില്‍ ആന്റണി
വടകര – പ്രഫുല്‍ കൃഷ്ണ
ആറ്റിങ്ങല്‍ – വി മുരളീധരൻ
കോഴിക്കോട് – എം ടി രമേശ്
മലപ്പുറം – ഡോ അബ്ദുല്‍ സലാം
പൊന്നാനി – നിവേദിത സുബ്രഹ്മണ്യൻ
നീരസം പരസ്യമാക്കി പി.സി.ജോര്‍ജ്ജ്
പത്തനംതിട്ട സീറ്റ് തനിക്കു തരാതെ അനില്‍ ആന്റണിക്കു നല്‍കിയതില്‍ പരസ്യമായി നീരസം പ്രകടിപ്പിച്ച് പി.സി.ജോര്‍ജ്ജ്. താന്‍ മല്‍സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനം ആഗ്രഹിച്ചിരുന്നുവെന്നും അനില്‍ ആന്റണിയെ മണ്ഡലത്തിന് പരിചയമില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. തനിക്ക് സീറ്റ് തരാതിരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബി.ഡി.ജെ.എസും ഇടപെട്ടതായും ജോര്‍ജ്ജ് ആരോപിച്ചു.
അതൃപ്തിയുമായി ബിഡിജെഎസ്
ജോര്‍ജ്ജിന്റെ ആരോപണത്തില്‍ കടുത്ത അതൃപ്തിയുമായി ബിഡിജെഎസും രംഗത്തു വന്നു. പ്രധാനമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പരസ്യമായി പ്രതികരിച്ചു.