നാടകീയ നീക്കത്തിലൂടെ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ വിവിധ പാർട്ടികൾ തമ്മിൽ രൂപീകരിച്ച പുതിയ സഖ്യത്തെ നയിക്കാനുള്ള അടുത്ത പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്തു.
74 കാരനായ നവാസ് ഷെരീഫ് തൻ്റെ ഇളയ സഹോദരൻ ഷെഹ്ബാസ് ഷെരീഫിനെ (72) പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തതായി പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) വക്താവും
പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ മരിയം ഔറംഗസേബ് പറഞ്ഞു.
വരാനിരിക്കുന്ന സർക്കാർ രൂപീകരിക്കുന്നതിന് പിഎംഎൽഎന്നിന് പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടികൾക്ക് നവാസ് ഷെരീഫ് നന്ദി പറയുന്നതായും അത്തരം തീരുമാനങ്ങളിലൂടെ പാകിസ്ഥാൻ പ്രതിസന്ധികളിൽ നിന്ന് കരകയറുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
നവാസ് ഷെരീഫിനെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന് ബിലാവല്‍ സര്‍ദാരി ഭൂട്ടോ നേരത്തെ പ്രസ്താവിച്ചിരുന്നു. തുടര്‍ന്നാണ് നവാസ് ഷെരീഫ് നിര്‍ണായക രാഷ്ട്രീയ നീക്കത്തിലൂടെ സഹോദരന് പിന്തുണ ഉറപ്പിച്ചത് എന്നാണ് നിഗമനം.
75 സീറ്റുകളുള്ള ഏറ്റവും വലിയ അംഗീകൃത പാർട്ടിയായി മാറിയിരിക്കുന്നത് നവാസ് ഷെരീഫിന്റെ പിഎംഎൽ-എൻ ആണ് . 54 സീറ്റുകളുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) രണ്ടാം സ്ഥാനത്താണ്. 266 സീറ്റുകളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഈ രണ്ട് പാർട്ടികൾക്കും മതിയായ സീറ്റുണ്ട്.
നേരത്തെ പിപിപി മേധാവി ബിലാവൽ സർദാരി ഭൂട്ടോ പ്രധാനമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇന്നലെ താൻ തർക്കത്തിൽ നിന്ന് പിന്മാറുകയും നവാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള പിഎംഎൽ-എൻ മുന്നോട്ട് വയ്ക്കുന്ന ഏത് നോമിനിയെയും തൻ്റെ പാർട്ടി അംഗീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിച്ച് ന്യൂനപക്ഷ സർക്കാർ സ്ഥാപിക്കുന്നതിൽ ഷെരീഫിൻ്റെ പാർട്ടിയെ പിന്തുണയ്ക്കാനുള്ള തീരുമാനം പിപിപി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മന്ത്രിസഭയിൽ പങ്കെടുക്കുന്നതിൽ നിന്ന് തൻ്റെ പാർട്ടി വിട്ടുനിൽക്കുമെന്നും ബിലാവൽ ഭൂട്ടോ വ്യക്തമാക്കി.
പാക് തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ടിക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ചിഹ്നം ലഭിക്കാതിരുന്നതു കാരണം പി.ടി.ഐ. എന്ന തന്റെ പാര്‍ടിയിലെ സ്ഥാനാര്‍ഥികള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മല്‍സരിച്ചിരുന്നത്. ഇമ്രാന്‍ ഖാന്‍ ആവട്ടെ ജയിലിലുമായിരുന്നു. ജയിച്ചവരുടെ എണ്ണം നോക്കിയാല്‍ ഇമ്രാന്റെ അനുയായികളാണ് ഭൂരിപക്ഷം. എന്നാല്‍ അവര്‍ ഔദ്യോഗികമായി സ്വതന്ത്രരാണ്. ഇവരെക്കാള്‍ പാക് തിരഞ്ഞെടുപ്പു നിയമം അനുസരിച്ച് അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ അംഗബലത്തിനാണ് പ്രാധാന്യം. നിയമമനുസരിച്ച് കൂടുതല്‍ സീറ്റ് നേടിയ അംഗീകൃത രാഷ്ട്രീയ കക്ഷികളെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുക. ഇതു മൂലമാണ് നവാസ് ഷരീഫിനും ബിലാവല്‍ ഭൂട്ടോയ്ക്കും സാഹചര്യമൊരുങ്ങിയത്.