കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ, മിനിമം താങ്ങുവില ഉറപ്പാക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക നേതാവ് പി അയ്യക്കണ്ണുവിൻ്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച റോഡ് രോഖോ പ്രതിഷേധം നടത്തി. ഡൽഹിയിലേക്കുള്ള കർഷക മാർച്ചിനെ പിന്തുണച്ചും പ്രധാനമന്ത്രി മോദിക്കെതിരെയും അവർ മുദ്രാവാക്യം മുഴക്കി. ഡൽഹിയിലേക്ക് കർഷകർ നടത്തുന്ന മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് തങ്ങൾ തെരുവിലിറങ്ങിയതെന്ന് അയ്യക്കണ്ണ് പറഞ്ഞു.
ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലത്തിൽ നഗ്നസമരം നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി.
റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതക ഷെല്ലുകളും ഉപയോഗിച്ച് കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ കഴിയില്ലെന്ന് തമിഴ്‌നാട്ടിലെ മറ്റൊരു പ്രമുഖ കർഷക നേതാവ് പിആർ പാണ്ഡ്യൻ പറഞ്ഞു. പാണ്ഡ്യൻ ഇപ്പോൾ പഞ്ചാബിലാണ്. പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം അദ്ദേഹം ഡൽഹിയിലേക്ക് പോകുകയാണ്. കർഷകർക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും മിനിമം താങ്ങുവില സംബന്ധിച്ച നിയമം നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നൽകിയ ഉറപ്പുകൾ പാലിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവരണമെന്നും പാണ്ഡ്യൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.