അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നേരവകാശം ഏറ്റെടുത്തിരിക്കുന്ന ഇന്ത്യയിലെ സംഘപരിവാറിന്റെ നീക്കത്തെ ഇന്ത്യ മുഴുവന്‍ മുസ്ലീം സ്വത്വബോധത്തിന്റെ വക്താവായി സ്വയം വെളിപ്പെടാറുള്ള രാഷ്ട്രീയ നേതാവിന്റെ അഭിപ്രായപ്രകടനം ശ്രദ്ധേയമാകുന്നു.
ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരിക്കയാണ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. ബാബരി മസ്ജിദ് മുസ്ലീങ്ങളിൽ നിന്ന് ആസൂത്രിതമായി തട്ടിയെടുത്തതാണെന്നു ഒവൈസി ആരോപിച്ചു . കർണാടകയിലെ കലബുറഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഒവൈസിയുടെ ആരോപണം. 1992ൽ മസ്ജിദ് തകർത്തില്ലായിരുന്നുവെങ്കിൽ മുസ്‌ലിങ്ങളുടെ അവസ്ഥ ഇങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“500 വർഷമായി ബാബരി മസ്ജിദിൽ മുസ്ലീങ്ങൾ നമസ്കരിച്ചു. കോൺഗ്രസിന്റെ ജി വി പന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മസ്ജിദിനുള്ളിൽ പ്രതിഷ്ഠ സ്ഥാപിക്കപ്പെട്ടത്. അന്ന് അയോധ്യയുടെ കളക്ടർ ആയിരുന്ന കെ കെ നായരാണ് ഇതിന് നേതൃത്വം കൊടുത്തത്. അദ്ദേഹം മസ്ജിദ് അടക്കുകയും അവിടെ ആരാധന നടത്താൻ തുടങ്ങുകയും ചെയ്തു”– ഒവൈസി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
കൂടാതെ, മഹാത്മാഗാന്ധി രാമക്ഷേത്രത്തെക്കുറിച്ച് എവിടെയും ഒന്നും പരാമർശിച്ചിട്ടില്ലെന്നും ഒവൈസി അവകാശപ്പെട്ടു. ‘ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ അരവിന്ദ് കെജ്‌രിവാൾ ഹനുമാൻ ചാലിസ സംഘടിപ്പിക്കുമെന്നും സുന്ദർകേത് പാത ഒരുക്കുമെന്നും പറഞ്ഞിട്ടുണ്ട്. ആരും അതിനെ കുറിച്ച് സംസാരിക്കില്ല. കാരണം എല്ലാവർക്കും ഭൂരിപക്ഷവോട്ടുകൾ വേണം’ അദ്ദേഹം പറഞ്ഞു.