അയോധ്യയിൽ പുതുതായി പ്രതിഷ്ഠ നിർവഹിച്ച രാമക്ഷേത്രവും അവിടെ പണിയാൻ തുടങ്ങിയ നിർദിഷ്ട മുസ്ലീം പള്ളിയും മതേതരത്വത്തിൻ്റെ പ്രതീകങ്ങളാണെന്നും മുസ്ലീം സമൂഹം ചിന്തിക്കണമെന്നും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞത് വൻ വിവാദമായി.
“നമ്മുടെ രാജ്യത്ത് ഒരു വലിയ വികസനം സംഭവിച്ചു. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും അഭിലാഷമായിരുന്ന രാമക്ഷേത്രം യാഥാർത്ഥ്യമായി. രാജ്യത്തിന് ഇപ്പോൾ പിന്നോട്ട് നടക്കാനാവില്ല. അത് രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിൻ്റെ ആവശ്യമായിരുന്നു. അയോധ്യയിൽ ക്ഷേത്രം വന്നതിൽ പ്രതിഷേധിക്കേണ്ടതില്ല. ഒരു ബഹുസ്വര സമൂഹത്തിൽ, ഓരോരുത്തർക്കും അവരുടെ വിശ്വാസമനുസരിച്ച് മുന്നോട്ട് പോകാൻ സ്വാതന്ത്ര്യമുണ്ട്.– ഇതായിരുന്നു സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസംഗത്തിലെ വിവാദ ഭാഗം.
അയോധ്യയിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ജനുവരി 24 ന് മലപ്പുറത്ത് നടന്ന പൊതുയോഗത്തിലാണ് തങ്ങൾ പ്രസംഗിച്ചത് . ഞായറാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഇതിന്റെ വീഡിയോ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്ക് കാരണമായി.
സഹിഷ്ണുതയ്ക്കും സൗഹാർദത്തിനും വേണ്ടിയുള്ള മുന്നണി നിലപാടുകളുടെ ആവർത്തനമാണ് തങ്ങളുടെ പ്രസ്താവനയെന്ന് കോൺഗ്രസിൻ്റെ സഖ്യകക്ഷിയായ ലീഗ് പറഞ്ഞതെന്ന് യു.ഡി.എഫും ഐയുഎംഎൽ നേതാവ് ആർഎസ്എസ് ഭാഷ കടമെടുത്തിരിക്കുകയാണെന്നും പാർട്ടി അനുഭാവികൾ തെരുവിലിറങ്ങുന്ന സമയം വരുമെന്നും ഇടതു മുന്നണി കക്ഷിയായ ഐ.എൻ.എല്ലും പ്രതികരിച്ചു.
വിവാദമാക്കേണ്ട കാര്യമില്ലെന്ന് മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സാദിഖലിയെ പിന്തുണച്ച് രംഗത്തു വന്നുവെങ്കിലും സമുദായത്തിനെ വഞ്ചിക്കുന്ന നിലപാടാണ് ലീഗിന്റെ ഉന്നത നേതാവിന്റെതെന്ന വിമര്‍ശനവുമായി ഐ.എന്‍.എല്‍. വിവാദം കൊഴുപ്പിച്ചു.