കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീന്റെയും ഭാര്യയുടെയും 40 ലക്ഷം രൂപ കണ്ടുകെട്ടിയ ഇ.ഡി നടപടി ഡൽഹി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റി ശരിവെച്ചു. ഇരുവരുടെയും പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടില്ലെന്നാണ് വിവരം.
കേസില്‍ അന്വേഷണം നേരിടുന്ന ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എ സി മൊയ്തീന്‍ എന്നതിനാൽ ബാങ്കില്‍ നിന്ന് വ്യാജമായി ആളുകൾ വായ്‌പ നേടിയതില്‍ എ.സി മൊയ്തീന്ന് പങ്കുണ്ടോ എന്നായിരുന്നു ഇഡിയുടെ അന്വേഷണം. ഇതേത്തുടർന്നായിരുന്നു സ്വത്ത് കണ്ടുകെട്ടൽ.
എ സി മൊയ്തീന്‍ സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.
മൊയ്തീനെതിരെ മുഖ്യസാക്ഷിയായ ജിജോര്‍ നൽകിയ മൊഴിയാണ് മൊയ്തീനെ കൂടുതൽ കുരുക്കിലാക്കിയത്. മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചു, നേതാക്കളുടെ ബിനാമിയായ സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തു, 100 രൂപയ്ക്ക് 10 രൂപ പലിശ ഇയാള്‍ ഈടാക്കിയിരുന്നു എന്നൊക്കെ ജിജോര്‍ മൊഴി നല്‍കി. സിപിഎം നേതാവ് എംകെ കണ്ണന്‍, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയും മൊഴിയുണ്ടെന്നു ഇഡി പറയുന്നു. സിപിഎം നിയന്ത്രിക്കുന്ന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന നേതാവ് ബിന്നി ഇമ്മട്ടി, വിരമിച്ച ചില പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും ജിജോറിന്റെ മൊഴിയുണ്ട്.