കോൺഗ്രസ് പാർട്ടിയിൽ നിന്ന് 105 കോടി രൂപ കുടിശ്ശിക ഈടാക്കാനുള്ള ആദായനികുതി വകുപ്പിന്റെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന പാർട്ടിയുടെ ഹർജി ഡൽഹി ഹൈക്കോടതി ബുധനാഴ്ച തള്ളിയത് പാർട്ടിക്ക് തിരിച്ചടിയായി. ഉത്തരവിൽ ഇടപെടാൻ കാരണം കാണുന്നില്ലെന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് പറഞ്ഞു.
കുടിശ്ശികയുള്ള നികുതി തിരിച്ചുപിടിക്കാൻ നൽകിയ നോട്ടീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് മാർച്ചിൽ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത് .
2018-19 വർഷത്തേക്ക് 210 കോടി രൂപയുടെ ആദായനികുതി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഫെബ്രുവരിയിൽ പാർട്ടിയുടെ നാല് പ്രധാന ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് , എൻഎസ്‌യു അക്കൗണ്ടുകളിൽ നിന്ന് 65 കോടി രൂപ സർക്കാരിലേക്ക് മാറ്റാൻ ആദായനികുതി വകുപ്പ് ബാങ്കുകളോട് നിർദേശിച്ചതായി ഫെബ്രുവരി 21ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ആരോപിച്ചിരുന്നു. 2018-19 അസസ്‌മെൻ്റ് വർഷത്തേക്കുള്ള കോൺഗ്രസിൻ്റെ നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ടതാണ് കേസെന്ന് നികുതി ഉദ്യോഗസ്ഥർ പറയുന്നു. നികുതി വകുപ്പിന് ആദ്യം നൽകാനുള്ളത് 103 കോടി രൂപയും പലിശയിനത്തിൽ 32 കോടി രൂപയും ചേർന്നതാണ് തുക . 2021 ജൂലൈ 6-ന് നൽകേണ്ട നികുതി 105 കോടി രൂപയായി വീണ്ടും നിശ്ചയിച്ചു.