അയോധ്യയില്‍ പുതിയ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് അവിഭക്ത ഇന്ത്യ അഥവാ അഖണ്ഡ ഭാരത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. ഇപ്പോള്‍ പാകിസ്താനിലുള്ള സിന്ധും പഞ്ചാബും മാത്രമല്ല അഫ്ഗാനിസ്ഥാന്‍ വരെ ഉള്‍ക്കൊള്ളുന്നതാണ് സംഘപരിവാര്‍ വാദിക്കുന്ന അഖണ്ഡ ഭാരതം. ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ബൈരാഗർ പ്രദേശത്ത് നടന്ന കൂട്ട ഹനുമാൻ ചാലിസ മന്ത്രോച്ചാരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു യാദവ്.
“രാമന്റെ ക്ഷേത്രത്തിന്റെ നിർമ്മാണം തീർച്ചയായും ഒരു വലിയ ചുവടുവയ്പ്പായിരിക്കും. അഖണ്ഡ ഭാരത് ദൈവഹിതമാണ്.– യാദവ് യോഗത്തിൽ പറഞ്ഞു. വിക്രമാദിത്യ ചക്രവർത്തി ഈ സ്ഥലത്ത് പണികഴിപ്പിച്ച ശ്രീരാമക്ഷേത്രം ശത്രുക്കളുടെ കണ്ണിലെ കരടായിരുന്നുവെന്നും ഇന്ത്യ മോശം സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ സ്വേച്ഛാധിപതികൾ അത് നശിപ്പിച്ചുവെന്നും യാദവ് പറഞ്ഞു.
“അഖണ്ഡഭാരതത്തിന്റെ രൂപീകരണത്തിനായി പോരാടുന്നതിനിടെയാണ് ചെയ്യുന്നതിനിടെയാണ് ഇന്ത്യയ്ക്ക് സിന്ധ് നഷ്ടപ്പെട്ടത്, പഞ്ചാബ് വിഭജിക്കപ്പെട്ടത്, പാകിസ്ഥാൻ രൂപീകരിച്ചത്. ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ, അഖണ്ഡഭാരതം ഇന്നല്ലെങ്കിൽ നാളെ വീണ്ടും രൂപീകരിക്കപ്പെടും ; സിന്ധിലോ പഞ്ചാബിലോ മാത്രമല്ല അത് ഉണ്ടാവുക അഫ്ഗാനിസ്ഥാനിലും വരെ ഉണ്ടാവും .”- യാദവ് പറഞ്ഞു.