അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് നാല് നിയമവിദ്യാർത്ഥികൾ ശനിയാഴ്ച ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റി , ഗവൺമെന്റ് ലോ കോളേജ് , മുംബൈ , ഗുജറാത്തിലെ നിർമ ലോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള നിയമവിദ്യാർത്ഥികളായ ശിവാംഗി അഗർവാൾ, സത്യജീത് സാൽവെ, വേദാന്ത് അഗർവാൾ, ഖുഷി ബംഗിയ എന്നിവരാണ് ഹർജി നൽകിയത്.
അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഇഷ്ടങ്ങൾക്കും ഇഷ്ടങ്ങൾക്കനുസരിച്ചു പൊതു അവധികൾ പ്രഖ്യാപിക്കുന്നതിനെതിരെയാണ് ഹർജി. ജസ്റ്റിസ് ഗിരീഷ് എസ് കുൽക്കർണി, ജസ്റ്റിസ് നീല കെ ഗോഖലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഞായറാഴ്ച തന്നെ തങ്ങളുടെ ഹര്‍ജി പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ജനുവരി 19-ലെ വിജ്ഞാപനം റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
“ ദേശസ്‌നേഹിയായ വ്യക്തിത്വത്തിന്റെയോ ചരിത്രപുരുഷന്റെയോ സ്മരണയ്ക്കായി അവധി പ്രഖ്യാപിക്കാം, എന്നാൽ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയോ മതസമൂഹത്തെയോ പ്രീതിപ്പെടുത്താൻ ഇത് ചെയ്യുന്നത് തെറ്റാണ് ”– ഹർജിയിൽ പറയുന്നു.