ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒട്ടും വിശ്വസിക്കാനാവാത്ത സോഷ്യലിസ്റ്റ് നേതാവാണ് നിതീഷ്‌കുമാര്‍ എന്ന് വീണ്ടും അദ്ദേഹം തെളിയിക്കുമോ…പ്രതിപക്ഷ ഇന്ത്യ മുന്നണിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഹവുമായി വന്ന നിതീഷ് ഇപ്പോള്‍ വീണ്ടും ബിജെപി പക്ഷത്തേക്ക് തന്നെ ചായുകയാണെന്ന് വാര്‍ത്തകള്‍ വന്നിട്ട് നാളേറെയായി. അതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ബിജെപിയുടെ രാഷ്ട്രീയതന്ത്രഗുരുവായ അമിത്ഷായുടെ ചുണ്ടില്‍ നിന്നും വീണ ഒരു പ്രതികരണം ശ്രദ്ധേയമായി ഇപ്പോള്‍ ബിഹാറില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ജനതാദൾ യുണൈറ്റഡ് നേതാവ് നിതീഷ് കുമാറിൽ നിന്ന് അനുകൂല നിർദ്ദേശം വന്നാൽ പരിഗണിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന ആണ് ചൂടേറിയ ചർച്ചയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ആർജെഡിയും ജെഡിയുവും തമ്മിലുള്ള കൂട്ടുകെട്ട് അവസാനിക്കുമെന്ന ചർച്ചകൾക്കും ഷായുടെ പ്രസ്താവന ആക്കം കൂട്ടിയിട്ടുണ്ട്. എല്ലാ ജെഡിയു എംഎൽഎമാരും എംപിമാരും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പട്നയിൽ തുടരണം എന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബിജെപിയുടെ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ നേതാവ് ജിതൻ റാം മാഞ്ചിയും ജനുവരി 25 വരെ പട്നയിൽ തുടരാൻ അവരുടെ എംഎൽഎമാരോട് എക്സിലൂടെ ആവശ്യപ്പെട്ടു.
ഇത്തരം ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനൊപ്പം ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഒരുമിച്ച് പ്രവർത്തിക്കുന്നവരെന്ന നിലയിൽ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ച സ്വാഭാവികമായ ഒന്നായിരുന്നു എന്നാണ് കൂടിക്കാഴ്ചയെ തേജസ്വി യാദവ് വിശേഷിപ്പിച്ചത്.