ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച്പ്രൊ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കഴിഞ്ഞ ആഴ്ചയിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിനെ പ്രൊ. ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ 13 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് കണ്ണൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. എത്ര കാലം കഴിഞ്ഞാലും തന്റെ കൈവെട്ടിയെടുത്ത പ്രതിയെ താന്‍ തിരിച്ചറിയുമെന്ന് പ്രൊഫ. ജോസഫ് ഈയിടെ പ്രതികരിച്ചിരുന്നു.
ഇയാളെ ഈ മാസം 24 വരെ കൊച്ചിയിലെ എന്‍ഐഎ കോടതി റിമാന്‍ഡില്‍ വിട്ടിരുന്നു. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തണമെന്ന എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനായി ഇയാളെ എറണാകുളം സബ് ജയിലിലേക്ക് അയക്കണമെന്നും അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. 2010 ജൂലായ് നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയ സംഭവം ഉണ്ടായത് . ആസൂത്രിതമായി മതതീവ്രവാദപരമായ നിലയില്‍ നടത്തിയ കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു സവാദ്.
ഒളിവിലായിരുന്ന സവാദിനെ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരികയായിരുന്നു. എന്‍ഐഎയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ താമസിച്ച വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.