മതേതര ഭരണഘടനയുള്ള ഇന്ത്യ എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി ചരിത്രത്തിലാദ്യമായി ഒരു ക്ഷേത്രബിംബ പ്രതിഷ്ഠയുടെ മുഖ്യകാര്‍മികനായിത്തീരാന്‍ പോകുകയാണ്.
പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള വ്രതം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചതായി അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർ അറിയിച്ചു.
11 ദിവസത്തെ പ്രത്യേക വ്രതത്തിന്റെ ഭാഗമായി പ്രധാനമന്ത്രി തറയിലാണ് ഉറങ്ങുന്നത്. കരിക്കിന്‍ വെള്ളം മാത്രമാണ് അദ്ദേഹം കുടിക്കുക. സൂര്യോദയത്തിന് മുമ്പുള്ള ഒരു ശുഭ സമയത്ത് എഴുന്നേല്‍ക്കുക, ധ്യാനം, സാത്വികമായ ഭക്ഷണം കഴിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം തന്റെ ദൈനംദിന ജീവിതത്തില്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജനുവരി 12 ന് വ്രതം തുടങ്ങിയെന്ന് മോദി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല രാമക്ഷേത്ര പ്രതിഷ്ഠാ നാള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാതി ദിന അവധിയും പ്രഖ്യാപിച്ചു. ദീപാവലി പോലെ ജനം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനവും നടത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും ജനുവരി 22-ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മതത്തിനെ രാഷ്ട്രീയത്തില്‍ നേരിട്ട് പ്രവേശിപ്പിച്ച് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കുക എന്ന ലക്ഷ്യമാണ് നിര്‍മാണം പോലും അപൂര്‍ണമായ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്താന്‍ ഇന്ത്യയിലെ ഹിന്ദു ആധ്യാത്മിക ഗുരുക്കന്‍മാരെ പോലും ഒഴിവാക്കി നരേന്ദ്രമോദി ലക്ഷ്യമിടുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
രാം ലല്ല വിഗ്രഹം സ്ഥാപിച്ചു
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ രാം ലല്ല വിഗ്രഹം ഇന്ന് സ്ഥാപിച്ചു. നാല് മണിക്കൂര്‍ നീണ്ട ചടങ്ങിലാണ് വിഗ്രഹം സ്ഥാപിച്ചത്. ദേശീയ ടെലിവിഷന്‍ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തു.