വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ സ്വന്തം പാർട്ടിയായ എൻസിപി(അജിത് പവാര്‍ ഗ്രൂപ്പ്) പ്രമേയം. കാട്ടുമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുകയും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം കൈകാര്യം ചെയ്യാന്‍ വനം വകുപ്പു മന്ത്രിയായ ശശീന്ദ്രന്‍ പരാജയമാണെന്ന കുറ്റപ്പെടുത്തലാണ് പാര്‍ടിയുടെ സംസ്ഥാന ഘടകത്തില്‍ ഉണ്ടായത്.
ശശീന്ദ്രന്‍ ശരദ്പവാര്‍ നേതൃത്വം നല്‍കുന്ന പാര്‍ടിയിലാണ്. എന്നാല്‍ ആ പാര്‍ടിയുടെ പേര് ഈയിടെ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം മാറ്റിയിരുന്നു. എന്നാല്‍ കേരളത്തില്‍ എന്‍.സി.പി. എന്നു തന്നെയാണ് ശശീന്ദ്രന്റെ പാര്‍ടിയുടെ ഔദ്യോഗിക നാമം. കേരളത്തിലെ പാര്‍ടി സംഘടന ഔദ്യോഗികമായി ശരദ്പവാറിനൊപ്പമാണെങ്കിലും പടലപിണക്കങ്ങള്‍ ഉണ്ട്. തോമസ് കെ.തോമസിന്റെ നേതൃത്വത്തിലുള്ള വിമത പ്രവര്‍ത്തനവും ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിനെതിരായ നീക്കങ്ങളും സജീവമാണ്.
മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ അജീഷ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം ഉയരുന്നത് . അജീഷ് ഉൾപ്പെടെ 43 പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ഇതിനെയെല്ലാം ലാഘവത്തോടെ കാണുന്ന വനംമന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്നും സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ.മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണു ശശീന്ദ്രനെതിരെ വിമർശനം. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വന്യമൃഗങ്ങളുടെ എണ്ണവും ആക്രമണങ്ങളും നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ട മന്ത്രി പൂർണമായും പരാജയപ്പെട്ടെന്നും യോഗം കുറ്റപ്പെടുത്തി. കഴിവുകെട്ട മന്ത്രിയെ തൽസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്ന പ്രമേയവും പാസാക്കി. മന്ത്രിസ്ഥാനം തോമസ് കെ.തോമസിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്.