പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച നടന്ന പൊതു തിരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലം പ്രഖ്യാപിച്ചു. മത്സരം നടന്ന 265 സീറ്റുകളിൽ 264 എണ്ണത്തിൻ്റെ ഫലം പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ 101 സീറ്റുകൾ നേടി ഏറ്റവും വലിയ ഗ്രൂപ്പ് ആയി മാറി. തിരഞ്ഞെടുപ്പു കമ്മീഷന്‍ ചിഹ്നം നിഷേധിച്ചതിനാല്‍ ഇമ്രാന്റെ പാര്‍ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ.) എല്ലാ സ്ഥാനാര്‍ഥികളെയും സ്വതന്ത്ര ചിഹ്നങ്ങളോടെ സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മല്‍സരിപ്പിച്ചിരുന്നത്. ജയിലില്‍ നിന്നാണ് ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നിയന്ത്രിക്കുകയും ചെയ്തത്.
നവാസ് ഷെരീഫിൻ്റെ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) 75 സീറ്റുകൾ നേടി. സാങ്കേതികമായി പാർലമെൻ്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ഇവർ.
ബിലാവൽ സർദാരി ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് 54 സീറ്റുകളും വിഭജനകാലത്ത് ഇന്ത്യയിൽ നിന്ന് കുടിയേറിയ ഉറുദു സംസാരിക്കുന്നവരുടെ പാർട്ടി ആയ മുത്താഹിദ ക്വാമി മൂവ്‌മെൻ്റ് പാകിസ്ഥാൻ (എംക്യുഎം-പി) 17 സീറ്റുകളും നേടി. ബാക്കിയുള്ള 12 സീറ്റുകളിൽ മറ്റ് ചെറുകക്ഷികളാണ് വിജയിച്ചിരിക്കുന്നത്.