അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 എല്ലാ നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങളും നിരോധിക്കേണ്ട ദിവസമായി പ്രഖ്യാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനു പിന്നാലെ സസ്യഭുക്കായി 14 വർഷം കാട്ടിൽ ജീവിക്കാൻ കഴിയാത്തതിനാൽ ‘ഭഗവാൻ രാമൻ’ മാംസം കഴിച്ചിരുന്നു എന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംഎൽഎ ജിതേന്ദ്ര അവാദ്. മഹാരാഷ്ട്രയിലെ ഷിർദിയിൽ ബുധനാഴ്ച നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് അവാദ് ഇത് പറഞ്ഞത്. 14 വർഷം കാട്ടിൽ ജീവിച്ച ഒരാൾ എങ്ങനെ സസ്യാഹാരിയായി തുടർന്നുവെന്ന് അദ്ദേഹം ചോദിച്ചു.
മുംബ്ര-കൽവ എംഎൽഎയാണ് ജിതേന്ദ്ര. ശ്രീരാമൻ മാംസാഹാരിയാണെന്ന് അവാദ് പറഞ്ഞത് വിവാദമായിരിക്കയാണ്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് അവാദിന്റെ പ്രതികരണത്തിനെതിരെ രംഗത്ത് വന്നു. വനവാസകാലത്ത് രാമൻ മാംസാഹാരം ഉപയോഗിച്ചിരുന്നതായി നമ്മുടെ ഗ്രന്ഥങ്ങളിൽ ഒരിടത്തും എഴുതിയിട്ടില്ലെന്നും എന്നാൽ പഴങ്ങൾ ഉപയോഗിച്ചിരുന്നതായി എഴുതിവെച്ചിട്ടുണ്ടെന്നും സത്യേന്ദ്ര ദാസ് അവകാശപ്പെട്ടു.