മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് ഉത്തരവാദിയെന്ന് വിമര്‍ശിക്കപ്പെടുന്ന മുതിര്‍ന്ന നേതാവും ഗാന്ധി കുടുംബത്തോട് അടുപ്പം പുലര്‍ത്തുന്നയാളുമായ കമല്‍നാഥ് ഒടുവില്‍ ബിജെപിയിലേക്കെത്തുമോ…അഭ്യൂഹം ശക്തം. തനിക്ക് രാജ്യസഭാ എം.പി.സ്ഥാനം നല്‍കണമെന്ന ആവശ്യം പാര്‍ടി ദേശീയ നേതൃത്വം നിരസിച്ചതോടെ ബിജെപി വലവിരിക്കുകയും കമല്‍നാഥിന് എം.പി.സ്ഥാനം വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത.
തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടർന്ന് സംസ്ഥാന നേതൃത്വത്തിൽ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ നേതൃ ചുമതലകളിൽ നിന്നും കമൽനാഥിനെ കോൺഗ്രസ് നീക്കി.
കുറഞ്ഞത് 150 സീറ്റില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് രാഹുല്‍ഗാന്ധിക്ക് വാഗ്ദാനം നല്‍കിയ കമല്‍നാഥ് ഇന്ത്യ മുന്നണിയെ പൂര്‍ണമായും തള്ളിക്കളഞ്ഞ് സഖ്യകക്ഷികളായ എസ്.പി.യെ പോലും പിണക്കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം മധ്യപ്രദേശില്‍ നടത്തിയത്. ഇന്ത്യ മുന്നണിയുടെ നിശ്ചയിക്കപ്പെട്ട ഭോപ്പാല്‍ യോഗം പോലും കമല്‍നാഥ് സമ്മര്‍ദ്ദം ചെലുത്തി മാറ്റിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കയ്പു നീരാണ് കുടിക്കേണ്ടി വന്നത്.
കഴിഞ്ഞ ദിവസം കമൽനാഥ് ഡൽഹിയിലെത്തി സോണിയാ ഗാന്ധിയെ കണ്ട് രാജ്യസഭ സീറ്റ് ആവശ്യം മുന്നോട്ടുവച്ചിരുന്നു. മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിന് എംഎൽഎയായി മാത്രം സംസ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്നാണ് വിവരം. എന്നാൽ, രാജ്യസഭാ സീറ്റ് ആവശ്യം കോൺഗ്രസ് തള്ളിയെന്നാണ് സൂചന. ഇതോടെയാണ് ബിജെപിയിൽ ചേരുമെന്ന സൂചന പുറത്തുവന്നത്. കമൽനാഥിനും മകനും ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്‌തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. കമൽനാഥിനൊപ്പം മകൻ നകുൽ നാഥ്, രാജ്യസഭാ എംപി വിവേക് തൻഖ എന്നിവരും ബിജെപിയിൽ ചേരുമെന്നാണ് വിവരം. കോൺഗ്രസിന്റെ ഭാഗത്ത് നിന്നും അനുനയ നീക്കവും പുരോഗമിക്കുകയാണ്.