മണിപ്പൂർ ബിജെപിക്ക് ഇന്ത്യയുടെ ഭാഗമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഞായറാഴ്ച ഇംഫാലിൽ നിന്ന് ‘ഭാരത് ജോഡോ ന്യായ് യാത്ര’ യിൽ സംസാരിക്കുകയായിരുന്നു രാഹുൽ. വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്ത് സമാധാനവും ഐക്യവും കൊണ്ടുവരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. മെയ്‌തികളും കുക്കികളും തമ്മിലുള്ള വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ ഒരിക്കൽ പോലും സന്ദർശിക്കാത്തതിന് രാഹുൽ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചു.
“ നിങ്ങളുടെ വേദന പങ്കിടാൻ ഇന്ന് വരെ ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ വന്നിട്ടില്ല. ഇത് നാണക്കേടാണ്. പ്രധാനമന്ത്രിക്കും ബിജെപിക്കും ആർഎസ്എസിനും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല. നിങ്ങളുടെ വേദനയും കഷ്ടപ്പാടും അവരുടെ വേദനയല്ല”– യാത്ര ആരംഭിക്കുന്നതിന് മുമ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഹുൽ പറഞ്ഞു.