വിദ്യാർത്ഥികളെ അവരുടെ സ്കൂൾ പരിസരത്തെ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നതിന് നിയോഗിക്കുന്നത് കർണാടക സർക്കാർ നിരോധിച്ചു . സർക്കാർ ഉത്തരവ് അനുസരിക്കാത്ത സ്‌കൂൾ മേധാവികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. ബംഗളൂരു ആന്ദ്രഹള്ളി സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളെ ടോയ്‌ലറ്റ് വൃത്തിയാക്കാൻ നിർബന്ധിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് രക്ഷിതാക്കൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് ഉത്തരവ് ഇറക്കി സർക്കാർ സ്വരം കടുപ്പിച്ചത്.
വിദ്യാർത്ഥികൾ അക്കാദമിക, കായിക, പാഠ്യേതര പ്രവർത്തനങ്ങളിൽ മാത്രം ഏർപ്പെടണമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് അറിയിച്ചു. കക്കൂസ് വൃത്തിയാക്കൽ തുടങ്ങിയ ജോലികളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിവാക്കാൻ നോക്കേണ്ടത് അധ്യാപകരുടെയും സ്കൂൾ വികസന നിരീക്ഷണ സമിതികളുടെയും കടമയാണ്. സർക്കാർ പ്രൈമറി, സെക്കൻഡറി, ഹൈസ്‌കൂളുകളിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നതും പരിപാലിക്കുന്നതും വിദ്യാർത്ഥികളെ കൊണ്ട് ചെയ്യിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നുവെന്ന് സർക്കുലറിൽ പറയുന്നു.ഇത്തരം പ്രവൃത്തികൾ നടത്താൻ സ്കൂളുകൾക്ക് മെയിന്റനൻസ് ഗ്രാന്റുകൾ ഇതിനകം അനുവദിച്ചിട്ടുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.