സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി. തന്നെ പോലീസ് ചോദ്യംചെയ്യുന്നത് കൊച്ചിയിൽ വെച്ച് വേണമെന്നും അതിനു നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹർജി ഹൈക്കോടതി തള്ളി.
കണ്ണൂർ തളിപ്പറമ്പ് പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി ആണ് പരാതിക്കാരൻ. തളിപ്പറമ്പിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നല്കിയിരുന്നത്. കണ്ണൂരിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നായിരുന്നു ഹർജിക്കാരിയുടെ വാദം.
ഹർജിക്കാരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, അല്ലാതെ അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോവാനാവില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
തളിപ്പറമ്പിൽ തനിക്കു ഭീഷണി ഉണ്ടെന്ന പരാതിയുണ്ടെങ്കിൽ അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണം. ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച തീയതി കഴിഞ്ഞതിനാൽ പുതിയ നോട്ടീസ് നൽകാം.