കോണ്‍ഗ്രസ് എം.പി.യുടെ മദ്യക്കമ്പനിയുമായി ബന്ധപ്പെട്ടുള്ള ആദായ നികുതി റെയ്ഡില്‍ പിടിച്ചെടുത്ത 290 കോടി രൂപയുടെ കറന്‍സി എണ്ണിത്തീര്‍ക്കാന്‍ ദിവസങ്ങളായി പാടുപെട്ട് ഉദ്യോഗസ്ഥര്‍. ഒഡീഷ സ്വദേശിയും ഛത്തീസ് ഗഢില്‍ നിന്നുള്ള എം.പി.യുമായ ധീരജ് സാഹുവിന്റെ കുടുംബം നടത്തുന്ന മദ്യനിര്‍മ്മാണ കമ്പനിയിലും അനുബന്ധ സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. 290 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 46 കോടി രൂപ മാത്രമാണ് എണ്ണിത്തീര്‍ക്കാനായിട്ടുള്ളത്.
നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കൂടുതല്‍ ആള്‍ക്കാരെയും കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രങ്ങളെയും എത്തിച്ചതായി ആദായ നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എസ്.ബി.ഐ.യുടെ ബലംഗീര്‍ ശാഖയില്‍ പണം നിറച്ച 176 ബാഗുകള്‍ എത്തിച്ചതില്‍ 40 ബാഗുകള്‍ മാത്രമാണ് എണ്ണിത്തീര്‍ക്കാന്‍ ഏതാനും ദിവസങ്ങളായി സാധിച്ചിട്ടുള്ളത്. ഇത് കേവലം 46 കോടി രൂപ മാത്രമേ ആയിട്ടുള്ളൂ. “നോട്ടെണ്ണൽ വേഗത്തിലാക്കാൻ 16 മെഷീനുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. 40-50 ഓളം ജീവനക്കാർ ജോലിയിൽ ഏർപ്പെട്ടിട്ടുണ്ട്. ബാക്കി ഇനി 130 ബാഗുകൾ കൂടി എണ്ണേണ്ടതുണ്ട്”– ബലംഗീറിലെ എസ്ബിഐ റീജണൽ മാനേജർ ഭഗത് ബെഹ്‌റ പറഞ്ഞു.