കാനം രാജേന്ദ്രന് ഇന്ന് ജന്മ നാടും രാഷ്ട്രീയ കേരളവും വിടനൽകും. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കാനത്തെ വീട്ടിലെത്തിയത്. തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരങ്ങളാണ് അർദ്ധരാത്രിയിലും പാതവക്കിൽ കാത്തുനിന്നത്. കടന്നുപോയ സ്ഥലങ്ങളിലെല്ലാം ജനങ്ങൾ തിങ്ങിനിറഞ്ഞതോടെ വിലാപയാത്ര ഓരോ പോയിന്റും കടക്കാൻ മണിക്കൂറുകൾ എടുത്തു. പുലർച്ചെ ഒരുമണിയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഞായറാഴ്ച രാവിലെ കാനത്തെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിക്കും. ഉച്ചയ്ക്കുശേഷമായിരിക്കും സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കും.