വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതത്തിൽ പ്രതി അയൽവാസിയായ അർജുൻ തന്നെയാണെന്നും തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന് വീഴ്‌ച ഉണ്ടായിട്ടില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥൻ ടി ഡി സുനിൽ കുമാർ.
വിരൽ അടയാള വിദഗ്‌ധരും സയന്‍റിഫിക് വിദഗ്‌ധനും, ഫോട്ടോ ഗ്രാഫറും ഒപ്പം ഉണ്ടായിരുന്നു. അന്വേഷണത്തിൽ വീഴ്‌ച പറ്റിയിട്ടില്ല. സംഭവ ദിവസം രാത്രി തന്നെ പൊലീസ് പെൺകുട്ടിയുടെ വീട്ടിൽ പോയിരുന്നു.–സുനിൽ കുമാർ പറഞ്ഞു.
തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് ഇന്നലെ അർജുനെ വെറുതെ വിട്ടു കൊണ്ട് വിചാരണ കോടതി വിധിയിൽ രൂക്ഷവിമർശനം രേഖപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയുടെ മൊഴിയിലെ പൊരുത്തക്കേട് വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത സംശയകരമാണ് എന്നും വിധിയിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
അതിന് പിന്നാലെയാണ് കൊലപാതത്തിൽ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന് വീഴ്‌ച ഉണ്ടായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ടി ഡി സുനിൽ കുമാർ പ്രതികരിച്ചത്.
2021 ജൂൺ 30 നാണ് പെൺകുട്ടിയുടെ മൃതദേഹം എസ്റ്റേറ്റ് ലയത്തിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അയൽവാസിയായ അർജുൻ പൊലീസ് പിടിയിലായത്.
കോടതി പറഞ്ഞ വീഴ്ചകൾ ഇവയായിരുന്നു :
‘സംഭവസ്ഥലത്തു നിന്ന് രക്തസാമ്പിള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്നില്ല വിരലടയാള സാമ്പിളുകള്‍ പരിശോധിച്ചില്ല . ശരീര സ്രവങ്ങള്‍ പരിശോധിച്ചില്ല . കുട്ടി തൂങ്ങി നിന്നിരുന്ന സ്ഥലത്തു നിന്നുള്ള രക്തം, മലം, മൂത്രം എന്നിവ സുപ്രധാന ഘടകങ്ങളാണെങ്കിലും അവ ഒന്നും തന്നെ പൊലീസിന്‍റെ അന്വേഷണ രേഖകളില്‍ ഇടം പിടിച്ചില്ല. ആറ് വയസ്സുകാരിയായ കുഞ്ഞ് കൊല്ലെപ്പട്ടിട്ട് രണ്ടാം ദിവസം ഉച്ചയ്ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവ സ്ഥലത്ത് എത്തിയത്. പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. കെട്ടാന്‍ ഉപയോഗിച്ച വസ്‌തു എടുത്ത അലമാര അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ല. അലമാരയില്‍ വസ്ത്രങ്ങളോ അവയിലെ വിരലടയാളങ്ങളോ പരിശോധിച്ചില്ല. വിരലടയാള വിദഗ്‌ധന്‍ എത്തിയില്ല. കേസിന്‍റെ തെളിവുകള്‍ സീല്‍ ചെയ്‌ത് സൂക്ഷിച്ചില്ല. തെളിവുകള്‍ സീല്‍ ചെയ്യാതിരുന്നതിനാല്‍ അവ നശിപ്പിക്കാനോ മാറ്റം വരുത്താനോ ഇടയാക്കി. കൊലപാതകം നടന്ന റൂമിലെ തെളിവുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്‌തത് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതര വീഴ്‌ച.വിരലടയാളം ശേഖരിക്കാത്തതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റേത് ദുര്‍ബല ന്യായം മാത്രം. സംഭവസ്ഥലത്തു നിന്നും അദൃശ്യമായ ചാന്‍സ് വിരലടയാളം ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിരലടയാള വിദഗധന്‍റെ സേവനം തേടിയില്ല. ഫിംഗര്‍പ്രിന്‍റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് വിരലടയാള വിദഗ്‌ധന്‍ പറഞ്ഞുവെന്ന ന്യായമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നിരത്തിയത്. പ്രോസിക്യൂഷന്‍ സാക്ഷിയുടെ മൊഴിയിലെ പൊരുത്തക്കേട് വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത സംശയകരമാണ് . കൃത്യത്തിനുശേഷം പ്രതി ചാടിയ ജനാല അടച്ച നിലയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അടുത്ത ദിവസം കണ്ടത്. എന്നാല്‍ ജനാല ചെറുതായി തുറന്നിരുന്നുവെന്ന സാക്ഷി മൊഴി അതുമായി പൊരുത്തപ്പെടുന്നില്ല . — കോടതി പറഞ്ഞു.