രാജി വെക്കാൻ സന്നദ്ധനാണ് എന്ന വാർത്ത തള്ളിക്കളഞ്ഞു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഇപ്പോൾ അത്തരം കാര്യങ്ങൾ പരിഗണനയിലില്ലെന്നും അക്കാദമിയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റിദ്ധാരണകളെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. ചലച്ചിത്ര അക്കാദമിയില്‍ ആര്‍ക്കും തന്നെക്കുറിച്ച് പരാതിയില്ലെന്നും സമാന്തര യോഗം ചേര്‍ന്നവരാണ് പ്രശ്‌നക്കാരെന്നും അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പ്രതികരിച്ചു.
ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവ് കൗൺസിൽ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി കുക്കു പരമേശ്വരനെ കൗൺസിലിലേക്ക് പരിഗണിക്കു. നിലവിലെ ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ അടുത്ത വർഷവും തുടരും. ഈ പ്രൊപ്പോസലുകൾ സർക്കാരിന് മുൻപിൽ സമർപ്പിക്കും — രഞ്ജിത്ത് പ്രസ്താവിച്ചു.
രഞ്ജിത്ത് തന്നെ അപമാനിച്ചുവെന്ന് ആരോപണം ഉയർത്തിയ കുക്കു പരമേശ്വരനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് എക്‌സിക്യുട്ടീവ് കൗൺസിലിലേക്ക് പരിഗണിക്കുന്നത്. അക്കാദമിയിലെ ഒൻപത് അംഗങ്ങൾ കഴിഞ്ഞ ദിവസം രഞ്ജിത്തിന്‍റെ ഓഫീസിന് സമീപം സമാന്തര യോഗം ചേരുകയും ചെയർമാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രഞ്ജിത്ത് രാജി സന്നദ്ധത അറിയിച്ചത്. എന്നാൽ ഇന്ന് അദ്ദേഹം നിലപാടിൽ നിന്നും മലക്കം മറിഞ്ഞത് ശ്രദ്ധേയമായി. ഉന്നതങ്ങളിൽ നിന്നുള്ള സന്ദേശം ആണ് ഇതിനു പിന്നിൽ എന്ന് സംശയം ഉണ്ട്.
അന്താരാഷ്ട്ര ചലച്ചിത്രമേള അവസാനിക്കുന്ന ഇന്ന് രഞ്ജിത്തിന്റെ രാജിവാര്‍ത്ത വലിയ അസ്വസ്ഥത സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് എല്ലാം നിഷേധിച്ചുകൊണ്ട് രഞ്ജിത്ത് രംഗത്തു വന്നതെന്നാണ് ഒരു നിഗമനം. അതേസമയം രഞ്ജിത്ത് സംവിധായകന്‍ ഡോ.ബിജുവിനെക്കുറിച്ചും കുക്കു പരമേശ്വരനെക്കുറിച്ചും ഭീമന്‍ രഘുവിനെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു.