ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനായി ചായയ്‌ക്കൊപ്പം മാമ്പഴം, മധുരപലഹാരങ്ങൾ, പഞ്ചസാര എന്നിവ മനഃപൂർവം കഴിക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ആരോപിച്ചു. ജാമ്യം കിട്ടാനായിട്ടാണ് കെജ്രിവാള്‍ ഈ രീതിയില്‍ ചെയ്യുന്നതെന്ന് ഇ.ഡി. കോടതിയില്‍ വാദിച്ചു.
തൻ്റെ പഞ്ചസാരയുടെ അളവ് തുടർച്ചയായി നിരീക്ഷിക്കാനും ഡോക്ടറെ കാണാൻ അനുവദിക്കാനും അരവിന്ദ് കെജ്‌രിവാൾ നൽകിയ അപേക്ഷ ഡൽഹി കോടതി പരിഗണിക്കുമ്പോളായിരുന്നു ഈ ആരോപണം ഇ.ഡി. ഉന്നയിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോഹെബ് ഹുസൈൻ ഹർജിയെ എതിർത്തു.

കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുണ്ടെന്നും അദ്ദേഹം തൻ്റെ സ്ഥിരം ഡോക്ടറെ സമീപിക്കേണ്ടതുണ്ടെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ആഴ്ചയിൽ മൂന്ന് തവണ വീഡിയോ കോൺഫറൻസിലൂടെ ഡോക്ടറെ കാണണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.