പ്രതിപക്ഷമില്ലാത്ത ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഒരു ജനാധിപത്യവിരുദ്ധ ബില്ലുകൂടി പാസ്സാക്കി. തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കാന്‍ സഹായിക്കുന്ന ബില്‍ ആണ് ഇന്ന് പാസ്സാക്കിയത്. രാജ്യസഭയില്‍ നേരത്തെ ഈ ബില്ല് പാസ്സാക്കിയിരുന്നു.
ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവക്കുന്നതോടെ നിയമമാകും.
പാസാക്കിയ ബില്ല് നിയമമാകുന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹം നിർദ്ദേശിക്കുന്ന കാബിനറ്റ് മന്ത്രിയും പ്രതിപക്ഷനേതാവുമടങ്ങുന്ന സമിതിയായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുക.
പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേർന്ന സമിതി കമ്മിഷണർമാരെ നിയമിക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇത് മറികടക്കാൻ പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പെട്ട സമിതി കമ്മിഷണർമാരെ നിയമിക്കും എന്നാണ് പുതിയ ബില്ലിൽ പറയുന്നത്.