ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് മുണ്ടിന്‍ കോന്തലയും പൊക്കി നടക്കുന്ന ആറാം തമ്പുരാന്‍ അല്ലെന്നും അക്കാദമി വരിക്കാശ്ശേരി മനയല്ലെന്നും രൂക്ഷമായി വിമര്‍ശിച്ച് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം മനോജ് കാന. അംഗങ്ങള്‍ ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേയാണ് മനോജ് രഞ്ജിത്തിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ചെയർമാന്‍റെ സമീപനം ഏകാധിപതിയെ പോലെയാണെന്നും എല്ലാവരോടും പുച്ഛമാണെന്നും മനോജ് കാന മാധ്യമങ്ങളോട് പറഞ്ഞു. ചെയർമാൻ തിരുത്തണമെന്നും അല്ലെങ്കിൽ പദവിയിൽ നിന്ന് അദ്ദേഹത്തെ മാറ്റണമെന്നും ഇതിലൊരു വീട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
15 അംഗങ്ങളിൽ ഒമ്പത് പേരാണ് കഴിഞ്ഞ ദിവസത്തെ തങ്ങളുടെ കൂടിച്ചേരലിൽ ഉണ്ടായിരുന്നത്. രഞ്ജിത് നടത്തുന്ന വില കുറഞ്ഞ അഭിപ്രായ പ്രകടനങ്ങൾക്കെല്ലാം തങ്ങളും കൂടിയാണ് സമാധാനം പറയേണ്ടത്. അംഗങ്ങൾ ഓരോരുത്തരെയും വ്യക്തിപരമായി ഫോൺ വിളിച്ച് പിൻമാറ്റാൻ ശ്രമിക്കുന്നത് മാടമ്പിത്തരമാണെന്നും ഭാരവാഹികൾ പറഞ്ഞു.