ഇന്ത്യയിൽ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അത്തരമൊരു ആവശ്യം പരിഗണിക്കാൻ സുപ്രീം കോടതിക്ക് താൽപ്പര്യമില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
” ഇങ്ങനെയാണെങ്കിൽ ഇന്ത്യയിൽ ഇസ്‌ലാമിനെ സംരക്ഷിക്കൂ എന്ന് ആരെങ്കിലും ആവശ്യപ്പെടും, ഇന്ത്യയിൽ ക്രിസ്തുമതത്തെ സംരക്ഷിക്കൂ എന്ന് ആരെങ്കിലും പറയും”– ജസ്റ്റിസുമാരായ സുധാൻഷു ധൂലിയയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ഹിന്ദുമതത്തിന്റെ സംരക്ഷണത്തിനായി മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ ഇന്ത്യാ ഗവൺമെന്റിന്റെ അധികാരികളോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലെ ആവശ്യമാണ് സുപ്രീം കോടതി പരാമർശിച്ചത്. ഉത്തര്‍പ്രദേശുകാരനായിരുന്നു ഹര്‍ജിക്കാരന്‍. പാഠ്യപദ്ധതിയുടെ കാര്യം അദ്ദേഹം പരാമര്‍ശിച്ചപ്പോള്‍, അത് രൂപീകരിക്കേണ്ടത് സര്‍ക്കാരാണെന്ന് കോടതി പറഞ്ഞു. ഹർജിക്കാരന് താൻ ആഗ്രഹിക്കുന്നത് മറ്റുള്ളവർ ചെയ്യണമെന്ന് പറയാനാകില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
“നിങ്ങൾ എന്തെങ്കിലും ചെയ്‌തോ എന്തെങ്കിലും ഉണ്ടാക്കിയോ സ്വയം അത് പ്രചരിപ്പിക്കാം. ആരും നിങ്ങളെ തടയുന്നില്ല. എന്നാൽ എല്ലാവരും അത് ചെയ്യണമെന്ന് നിങ്ങൾക്ക് പറയാനാവില്ല”– ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.