ബീഹാർ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ജാതി സെൻസസ് പ്രകാരം ബീഹാറിലെ ജനസംഖ്യയുടെ 63 ശതമാനത്തിലധികം പേരും മറ്റ് പിന്നാക്ക വിഭാഗങ്ങളും (ഒബിസി) അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളും (ഇബിസി) ആണെന്ന് കണ്ടെത്തി. മുന്നോക്ക ജാതികൾ അല്ലെങ്കിൽ “ജനറൽ” വിഭാഗം എന്ന് വിളിക്കപ്പെടുന്നവർ ജനസംഖ്യയുടെ 15.5 ശതമാനം മാത്രമാണ്– സംസ്ഥാന വികസന കമ്മീഷണർ വിവേക് സിംഗ് പുറത്തുവിട്ട സെൻസസ് ഡാറ്റ കാണിക്കുന്നു.
സെൻസസ് പ്രകാരം ബിഹാറിലെ നിലവിലെ ജനസംഖ്യ 13,07,25,310 ആണ്. അതിൽ ഒബിസി 3,54,63,936 യും (27%), ഇബിസി 4,70,80,514-യും (36%) ആണ്.
ഏകദേശം 20 ശതമാനം (2.6 കോടി) പട്ടികജാതിക്കാരും വെറും 1.6 ശതമാനം (22 ലക്ഷം) പട്ടികവർഗക്കാരും ഉണ്ടെന്നും സർവ്വേ ഡാറ്റ വ്യക്തമാക്കുന്നു.
ജാതി സെന്‍സസിനെയും അതു വഴി ലഭിക്കുന്ന വിവരങ്ങളെയും ബിജെപിയും സംഘപരിവാറും വല്ലാതെ ഭയപ്പെടുന്നുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. സവര്‍ണ വോട്ടു ബാങ്കിന് ശക്തമായ ആഘാതം ഏല്‍പിക്കാന്‍ ശക്തിയുള്ള ആയുധമാണ് പ്രതിപക്ഷ കക്ഷികള്‍ക്ക് ജാതി സെന്‍സസ്. പിന്നാക്ക വിഭാഗത്തിന്റെ പ്രാതിനിധ്യം രാജ്യത്ത് ജനസംഖ്യാനുപാതികമായി എടുത്താല്‍ വളരെ പരിതാപകരമാണ് എന്ന് ഇന്ത്യ മുന്നണി നേതാക്കള്‍ ഇതിനകം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി ഇത്തരം ചര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കുന്നില്ല. ജാതി സെൻസസിന് ബിജെപി താല്പര്യം കാണിക്കാത്തതിന് പിന്നിൽ സവർണ ഹിന്ദു വോട്ട് നഷ്ടപ്പെടും എന്ന അനുമാനമാണ്.
ലോക്‌സഭയിൽ വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, അധികാര സ്ഥാനങ്ങളിൽ ഒബിസി വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി വിമർശിക്കുകയും ഇന്ത്യൻ ബ്യൂറോക്രസിയിൽ ഒബിസി വിഭാഗത്തിന് പരിമിതമായ പ്രാതിനിധ്യം മാത്രമേ ഉളളൂ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു .