മണിപ്പൂരിൽ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നിന്ന് സിബിഐ ഞായറാഴ്ച അറസ്റ്റ് ചെയ്തു. കുക്കി ശക്തികേന്ദ്രമാണ് ചുരാചന്ദ്പൂർ. “ഫിജാം ഹേമാൻജിത്തിനെയും ഹിജാം ലിന്തോയിങ്കമ്പിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ഉത്തരവാദികളായ ചില പ്രധാന പ്രതികളെ ഇന്ന് ചുരാചന്ദ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്”– മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് എക്‌സിൽ കുറിച്ചു. കുറ്റവാളികൾക്ക് വധശിക്ഷ ഉൾപ്പെടെ പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ പോലീസിന്റെയും സൈന്യത്തിന്റെയും സഹായത്തോടെ സി.ബി.ഐ സംഘം നാല് പ്രതികളെയും ഹെംഗ്‌ലെപ് സബ്ഡിവിഷനിലെ ഒരു റോഡിൽ നിന്ന് ഉച്ചയ്ക്ക് പിടികൂടുകയായിരുന്നു. ഒരു ‘ബൊലേറോ’യിൽ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കൊപ്പം – കുറ്റാരോപിതരായ സ്ത്രീകളിൽ ഒരാളുടെ പെൺമക്കൾക്കൊപ്പം- യാത്ര ചെയ്യവെ ആയിരുന്നു അറസ്റ്റ്.
തുടർന്ന് ഹെംഗ്‌ലെപ്പിൽ നിന്ന് ആറ് പേരെയും സൈനിക ഹെലികോപ്റ്ററിൽ ഇംഫാൽ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. വൈകുന്നേരം 5 മണിയോടെ അവരെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോയി. മണിപ്പൂർ പോലീസിലെ പത്ത് ഉദ്യോഗസ്ഥരും സിബിഐ സംഘത്തോടൊപ്പമുണ്ടായിരുന്നു.
കൊല്ലപ്പെട്ട രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ ഫോൺ കുറ്റാരോപിതരായ രണ്ട് സ്ത്രീകളിൽ ഒരാൾ ഉപയോഗിച്ചിരുന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട് .
വംശീയ കലാപം അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ ജൂലൈ ആദ്യം ഹേമാൻജിത്ത് (20), ലിന്തോയിങ്കമ്പി (17) എന്നിവരെ കാണാതായിരുന്നു. നാല് മാസത്തിന് ശേഷം സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ച് ദിവസങ്ങൾക്ക് ശേഷം ഇവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഒരു ഫോട്ടോയിൽ പിന്നിൽ ആയുധധാരികളായ രണ്ട് പുരുഷന്മാരുമായി ഇരുവരും ഇരിക്കുന്നത് ദൃശ്യമായിരുന്നു . മറ്റൊരു ഫോട്ടോയിൽ അവരുടെ മൃത ശരീരങ്ങളും കാണപ്പെട്ടു. ഫോട്ടോകൾ ഇംഫാൽ താഴ്‌വരയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ തെരുവിലിറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ബലപ്രയോഗത്തിൽ 200 ഓളം പേർക്ക് പരിക്കേറ്റു.