കര്‍ണാടകത്തില്‍ മുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനം താരതമ്യേന എളുപ്പമാണ്, മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കുന്ന കാര്യത്തിലെ സമ്മര്‍ദ്ദം പരിഗണിക്കുമ്പോള്‍. കാബിനറ്റ് സ്ഥാനങ്ങൾ ആവശ്യപ്പെട്ട് നിയമസഭാ സാമാജികരിൽ നിന്നും സാമൂഹിക-മത ഗ്രൂപ്പുകളിൽ നിന്നും കോൺഗ്രസിന് കടുത്ത സമ്മർദ്ദമുണ്ട്.
അറുപതിലധികം കോൺഗ്രസ് എംഎൽഎമാർ മന്ത്രിസ്ഥാനമോഹമുള്ളവരാണെന്നാണ് സൂചന. സി പുട്ടരംഗഷെട്ടി, വിനയ് കുൽക്കർണി, അജയ് സിംഗ് തുടങ്ങി നിരവധി എംഎൽഎമാർ മന്ത്രിമാരാകാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിൽ മന്ത്രിമാരായിരുന്ന മുതിർന്ന സാമാജികരായ ആർ വി ദേശ്പാണ്ഡെ, ബസവരാജ് രായറെഡ്ഡി, എച്ച് സി മഹാദേവപ്പ തുടങ്ങിയവരെ ക്യാബിനറ്റിൽ ഉൾപ്പെടുത്തേണ്ടതായി വരും എന്നും പറയുന്നു.
37 ലിംഗായത്ത് എംഎൽഎമാരുള്ളതിനാൽ മന്ത്രിസഭയിൽ സമുദായത്തിന് മതിയായ പ്രാതിനിധ്യം നൽകാൻ കോൺഗ്രസിന് മേൽ സമ്മർദ്ദമുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിർന്ന നേതാവ് എംബി പാട്ടീലിന്റെ പേരാണ് ചർച്ചയാകുന്നത്.
സമുദായത്തിൽ നിന്നുള്ള എംഎൽഎമാർക്ക് അഞ്ച് ക്യാബിനറ്റ് സ്ഥാനങ്ങൾ നൽകുന്നതിന് പുറമെ ഒരു മുസ്ലീമിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് സുന്നി ഉലമ ബോർഡ് കോൺഗ്രസ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുസ്ലീം ഉപമുഖ്യമന്ത്രി വേണമെന്ന് തങ്ങൾ പറഞ്ഞിരുന്നുവെന്ന് കർണാടക വഖഫ് ബോർഡ് ചെയർപേഴ്‌സൺ മുഹമ്മദ് ഷാഫി സാദി പറഞ്ഞു. ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ നല്ല വകുപ്പുകളുള്ള അഞ്ച് മന്ത്രിമാർ ഉണ്ടായിരിക്കണം”– അദ്ദേഹം പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.
സാദിയുടെ അഭിപ്രായത്തിൽ 67-72 എംഎൽഎമാർ വിജയിച്ചത് മുസ്ലീം വോട്ടുകൾ കൊണ്ടാണ്. “ഞങ്ങൾ കോൺഗ്രസിന് ഒരുപാട് നൽകിയിട്ടുണ്ട്. അത് തിരിച്ചു തരാൻ സമയമായി. മുസ്ലീം സമുദായത്തോട് നന്ദി പ്രകടിപ്പിക്കാൻ കോൺഗ്രസിന് ബാധ്യതയുണ്ട്”– സാദി പറഞ്ഞു. കർണാടകയിൽ 90 ലക്ഷം മുസ്ലീങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു, “ഞങ്ങൾ യഥാർത്ഥത്തിൽ മുഖ്യമന്ത്രിയെ ആവശ്യപ്പെടേണ്ടതാണ്, പക്ഷേ ഉപമുഖ്യമന്ത്രിയെ കിട്ടണം എന്നതാണ് ഇപ്പോൾ ആവശ്യം”–വഖഫ് ബോർഡ് ചെയർപേഴ്‌സൺ ഡിമാൻഡ് ചെയ്യുന്നു.
രാമലിംഗ റെഡ്ഡി, എച്ച്‌കെ പാട്ടീൽ, എൻഎസ് സുബ്ബാ റെഡ്ഡി, എൻഎച്ച് കോന റെഡ്ഡി തുടങ്ങി സമുദായത്തിൽപ്പെട്ട 12 എംഎൽഎമാർക്ക് “അനുയോജ്യമായ പ്രാതിനിധ്യം” നൽകണമെന്ന് കർണാടക റെഡ്ഡിജന സംഘ് കോൺഗ്രസിനോട് അഭ്യർത്ഥിച്ചു.
ചാമരാജ്പേട്ട് എംഎൽഎ ബി ഇസഡ് സമീർ അഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികൾ രംഗത്ത് വന്നിട്ടുണ്ട്.