രണ്ടു മൂന്നു ദിനം നീണ്ട തര്‍ക്കങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും ശേഷം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഡെല്‍ഹി ചര്‍ച്ചയില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായി. ഭൂരിപക്ഷ എം.എല്‍.എ.മാരുടെ പിന്തുണയുള്ള സിദ്ദരാമയ്യ ആയിരിക്കും മുഖ്യമന്ത്രി. ശിവകുമാറും സിദ്ദരാമയ്യയും അംഗീകരിച്ച സമവാക്യമനുസരിച്ച് മുഖ്യമന്ത്രിസ്ഥാനം പങ്കിടാന്‍ തീരുമാനമായി. ആദ്യ ടേം സിദ്ദരാമയ്യയായിരിക്കും കസേര കയ്യാളുക. ഇപ്പോൾ ഷിംലയിലുള്ള മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാത്രി ഡെൽഹിയിൽ തിരികെ എത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നാണു വിവരം.
എന്നാല്‍ ടേം ഏത്ര വര്‍ഷത്തെത് ആകണം എന്ന കാര്യത്തില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. രണ്ടര വര്‍ഷം വീതം എന്ന വിഭജനം ഒഴിവാക്കി, ശിവകുമാറിനെ അനുനയിപ്പിക്കാനായി രണ്ട്-മൂന്ന് വര്‍ഷം എന്ന ഫോര്‍മുല ആണ് പരിഗണനയിലുള്ളത് എന്നു പറയുന്നു. ആദ്യ രണ്ടു വര്‍ഷം സിദ്ദരാമയ്യയും അടുത്ത മൂന്നു വര്‍ഷം ശിവകുമാറും എന്നതാണ് സമവാക്യം. അതോടൊപ്പം പിസിസി അധ്യക്ഷസ്ഥാനവും ആദ്യ ടേമില്‍ ഉപമുഖ്യമന്ത്രിസ്ഥാനവും ശിവകുമാറിന് നല്‍കി തൃപ്തിപ്പെടുത്താനും ആണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്.
എങ്കിലും ഡി.കെ.ശിവകുമാര്‍ ഇത്തരം സമവാക്യങ്ങളോടൊന്നും ഒരു അനുകൂല പ്രതികരണവും നടത്തിയിട്ടില്ല എന്നത് തര്‍ക്കത്തിന് പരിഹാരമായില്ല എന്നതിന്റെ സൂചനയായി കരുതുന്നു. അവസാന നിമിഷം സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച ഒരുക്കി പൂര്‍ണമായി ശിവകുമാറിനെ സമ്മതിപ്പിക്കുക എന്നതാണ് ഖര്‍ഗെയുടെയും രാഹുല്‍ഗാന്ധിയുടെയും തന്ത്രം എന്നാണ് സൂചന.
ഇടഞ്ഞു നിന്ന ഡി.കെ.ശിവകുമാറിനെ കൂടി ഡെല്‍ഹിയിലേക്ക് വിളിപ്പിച്ച് ഇന്ന് രാവിലെ മുതല്‍ മാരത്തോണ്‍ ചര്‍ച്ച നടത്തിയ ദേശീയ നേതാക്കള്‍ ഉച്ചയ്ക്കു ശേഷം അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായും ചര്‍ച്ചകള്‍ നടത്തി. സോണിയാഗാന്ധിയുമായും ആശയവിനിമയം നടത്തിയ ശേഷമായിരുന്നു ശിവകുമാര്‍ സിദ്ദരാമയ്യയെ ആദ്യ ടേമില്‍ മുഖ്യമന്ത്രിയായി അംഗീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.