മുഖ്യമന്ത്രി സ്ഥാനം ആർക്ക് നൽകുമെന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം താൻ അംഗീകരിക്കുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ വ്യക്തമാക്കി.
‘‘കോൺഗ്രസ് അധ്യക്ഷൻ വിളിച്ചിരുന്നു. കിട്ടുന്ന വിമാനത്തിൽ ഡൽഹിയിലേക്ക് തിരിക്കും.കർണാടകയിൽ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്കു നൽകിയ വാക്ക് പാലിച്ചു. ഇന്ന് എന്റെ ജന്മദിനമാണ്. ഞാൻ എന്റെ കുടുംബത്തെ കാണും. അതിനുശേഷം ഡൽഹിയിലേക്ക് പോകും. മുഖ്യമന്ത്രിയെ നിയമിക്കുന്നത് പാർട്ടി ഹൈക്കമാൻഡിന് വിടണമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു’’– അദ്ദേഹം പറഞ്ഞു.
ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞ ഡികെ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് അനുയായികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചതിനു പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. ശിവകുമാറിന്റെ വീടിനു മുന്നിൽ മുദ്രാവാക്യം വിളികളുമായി അനുയായികൾ തടിച്ചുകൂടി.
അതേസമയം, കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവിനെയും പിന്തുണയ്ക്കുന്നില്ലെന്നാണ് ലിംഗായത്ത് നേതാവ് എം.ബി.പാട്ടീൽ അറിയിച്ചത്. ഉപമുഖ്യമന്ത്രിയാകാൻ തനിക്കും ആഗ്രഹമുണ്ട്. എല്ലാവർക്കും ആഗ്രഹങ്ങളുണ്ടാകാം. എന്നാൽ, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ചർച്ചകള്‍ക്കായി മുൻ മുഖ്യമന്ത്രി കൂടി ആയ സിദ്ധരാമയ്യ ഡൽഹിയിലെത്തി. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന നിർദേശം സിദ്ധരാമയ്യ നേരത്തെ മുന്നോട്ട് വെച്ചിരുന്നു. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്നാണ് സിദ്ധരാമയ്യയുടെ നിർദ്ദേശം. എഐസിസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രിയെ ഇന്നു രാത്രി പ്രഖ്യാപിക്കുമെന്നാണ് വിവരം.