എസ് എസ് എല്‍ സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്ററി പരീക്ഷ ഫലം മേയ് 25ന് പ്രഖ്യാപിക്കും. ഈ വര്‍ഷം 419362 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് എരിയ ഇല്ലാതെ പൂര്‍ണമായ പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു.
‘ഗ്രീൻ ക്യാംപസ് ക്ലീൻ ക്യാംപസ്’ എന്നതാണ് പുതിയ അധ്യായന വർഷത്തെ മുദ്രാവാക്യമെന്ന് മന്ത്രി പറഞ്ഞു. 96 പുതിയ സ്കൂൾ കെട്ടിടങ്ങൾ മേയ് 23ന് ഉദ്ഘാടനം ചെയ്യും. സ്കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനത്തിന് പൊലീസ്–എക്സൈസ് സഹായം തേടുമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിൽ നൽകാതിരുന്ന ഗ്രേസ് മാര്‍ക്ക് ഇത്തവണ ഉണ്ടാകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, ജൂനിയര്‍ റെഡ്ക്രോസ്സ്,നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് ഗ്രേസ് മാര്‍ക്കിനായി പരിഗണിക്കുക.
സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ്, വാഹനത്തിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം മുതലായവ സംബന്ധിച്ച് മോട്ടര്‍ വാഹന വകുപ്പ് നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. സ്കൂളുകൾക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാന്‍ ട്രാഫിക് പൊലീസിന്‍റെ സേവനം തേടാൻ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ സംസ്ഥാനതല യോഗത്തിൽ മന്ത്രി നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തണം. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ അധികാരികളുടെ സഹായം തേടണം. ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനജാഗ്രത സമിതികള്‍ രൂപികരിച്ചിരുന്നു. ലഹരിമുക്ത ക്യാംപസായി പ്രഖ്യാപിക്കുന്നതിന് സമിതികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും കാലികപ്രസക്തമായ പരിപാടികള്‍ ആലോചിച്ച് നടപ്പിലാക്കേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു.
വേനലും ചൂടും കണക്കിലെടുത്ത് ഇത്തവണ രാവിലെ 9.30 മുതലാണ് പരീക്ഷ നടത്തിയത്.4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികള്‍ പരീക്ഷ എഴുതി. ഇതില്‍ 72,031 ആണ്‍കുട്ടികളും 68,672 പെണ്‍കുട്ടികളുമാണ്.
പ്ലസ് വണ്‍ സീറ്റ് പുനഃക്രമീകരണത്തിനായി പുതിയ കമ്മിറ്റി ഏര്‍പ്പെടുത്തുമെന്നും ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.