മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിയിൽ ബിഹാർ സ്വദേശി കൊല്ലപ്പെട്ടത് ആൾക്കൂട്ട ആക്രമണത്തെ തുടർന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ഇദ്ദേഹത്തെ രണ്ടുമണിക്കൂറോളം ഉപദ്രവിച്ചെന്നും ഇതിനുശേഷം അനക്കമില്ലാതായതോടെ സമീപത്തെ കവലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതാണെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
”കള്ളനാണെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്. എന്തിനുവന്നു, എവിടെനിന്നാണ് വന്നത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചായിരുന്നു ഉപദ്രവം. പ്ലാസ്റ്റിക് പൈപ്പുകൾ, മാവിന്റെ കൊമ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് മർദ്ദിച്ചത്. പുലർച്ചെ 12.15 മുതൽ 2.30 വരെ ഉപദ്രവം തുടർന്നു. അതിനുശേഷം അനക്കമില്ലാതായതോടെ വലിച്ചിഴച്ച് 50 മീറ്റർ അകലെയുള്ള അങ്ങാടിയിൽ എത്തിക്കുകയായിരുന്നു”- ജില്ലാ പോലീസ് മേധാവി പറഞ്ഞു.ശനിയാഴ്ച പുലർച്ചെ കിഴിശ്ശേരി-തവനൂർ റോഡിൽ ഒന്നാംമൈലിൽവെച്ചാണ് മോഷ്ടാവെന്ന് ആരോപിച്ച് രാജേഷിനെ നാട്ടുകാർ പിടികൂടി മർദ്ദിച്ചത്. ക്രൂരമർദ്ദനത്തിന് ശേഷം അവശനായതോടെ നാട്ടുകാർ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി മോഷണ ശ്രമത്തിനിടെ രാജേഷ് വീടിന്റെ മുകൾനിലയിൽ നിന്ന് വീണു മരിച്ചെന്നാണ് ഇവർ ആദ്യം നൽകിയ വിവരം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ദേഹമാസകലം പരുക്ക് ഉള്ളതായി കണ്ടെത്തി. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും പരുക്കുകളും ഉണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് രാജേഷിന് ക്രൂരമായ മർദ്ദനമേറ്റിരുന്നു എന്ന് തെളിഞ്ഞത്.
മർദ്ദനത്തിൽ രാജേഷിന്റെ ആന്തരികാവയവങ്ങൾക്ക് അടക്കം മാരകമായി പരിക്കേറ്റു എന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പിയിൽ ജോലിചെയ്തിരുന്ന രാജേഷ് മാഞ്ചി രണ്ടുദിവസം മുമ്പാണ് കോഴിഫാമിലെ ജോലിക്കായി കിഴിശ്ശേരിയിലെത്തി വാടക ക്വാർട്ടേഴ്സിൽ താമസം ആരംഭിച്ചത്.