എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള ഭിന്നതകൾ പറഞ്ഞു തീർത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇനി ഉടൻ മുംബൈയിലെത്തി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ ആസ്ഥാനമായ “മാതോശ്രീ”യിൽ സന്ദർശിച്ച് അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
വിനായക് സവര്‍ക്കറെപ്പറ്റി രാഹുല്‍ ഗാന്ധി ഇടയ്ക്കിടെ നടത്തുന്ന വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും ശിവസേനാ മേധാവിയുടെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അടുത്ത കാലത്ത് മാനനഷ്ടക്കേസ് വിഷയത്തില്‍ മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെയും ഉദ്ധവ് താക്കറേ രംഗത്തു വന്നിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന ഉള്‍പ്പെട്ട മഹാവികാസ് അഘാഡിയുടെ ഘടകകക്ഷിയാണ് കോണ്‍ഗ്രസ്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ന്യൂഡൽഹിയിലെ വസതിയിൽ രാഹുലും പവാറും കൂടിക്കാഴ്ച നടത്തിയപ്പോൾ മഹാരാഷ്ട്രയിലെ ബിജെപിക്കെതിരായ തന്ത്രങ്ങളും സീറ്റ് വിഭജനവും സംബന്ധിച്ച് ഉന്നത നേതാക്കൾ പ്രാഥമിക ചർച്ച നടത്തിയിരുന്നു എന്നാണ് അറിയുന്നത് .
രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുംബൈയിലെത്തി മഹാ വികാസ് അഘാഡിയുടെ ഭാഗമായ ഉദ്ധവ് താക്കറെയെ കാണാനും യോഗത്തിൽ തീരുമാനമായി. കൂടാതെ വി ഡി സവർക്കർ വിഷയത്തിൽ ഉദ്ധവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും രാഹുൽ സമ്മതിച്ചിട്ടുണ്ട്.