ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ഉപമുഖ്യമന്ത്രിയും ലിംഗായത്തുകള്‍ക്കിടയിലെ വന്‍ സ്വാധീനമുള്ള നേതാവുമായ ലക്ഷ്മണ്‍ സവാദിയുടെ വരവ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടി സമ്മാനിച്ചേക്കാമെന്ന് നിരീക്ഷണം.
വടക്കൻ കർണാടകയിലെ നിരവധി നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള നിയമസഭാ മണ്ഡലങ്ങളിലും സവാദിയുടെ സാന്നിധ്യം നിർണായക രാഷ്ട്രീയ സ്വാധീനം ചെലുത്തുമെന്നാണ് കോൺഗ്രസിലെ പ്രതീക്ഷ. വോട്ടർമാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും അടുപ്പവും, പ്രത്യേകിച്ച് ലിംഗായത്ത് സമുദായത്തിന് ആധിപത്യമുള്ള നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി.യുടെ പ്രധാന ശക്തിയായിരുന്നു സവാദി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കഗ്വാഡ്, അത്താണി, സിന്ദഗി, ബസവകല്യൺ എന്നിവിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളുടെ വിജയത്തിൽ സവാദിയുടെ പങ്ക് നിർണായകമായിരുന്നു . അദ്ദേഹത്തിന്റെ സാന്നിധ്യം കഗ്വാഡിലും അത്താണിയിലും കോൺഗ്രസിന് ഉറപ്പായും ഗുണം ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. വിജയപുര, കലബുർഗി പ്രദേശങ്ങളിലും സവാദി ജനകീയ നേതാവായി ഉയർന്നു വന്നു . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കലബുർഗി, വിജയപുര ജില്ലകളിലെ നിരവധി നിയോജക മണ്ഡലങ്ങളുടെ ചുമതലക്കാരനായി ബിജെപി നിയോഗിച്ചത് സവാദിയെ ആയിരുന്നു.
വടക്കൻ കർണാടകയിലെയും പശ്ചിമ-മഹാരാഷ്ട്രയിലെയും സഹകരണ പ്രസ്ഥാനവുമായുള്ള സവാദിയുടെ ബന്ധം കാരണം മഹാരാഷ്ട്രയിലെ, പ്രത്യേകിച്ച് സാംഗ്ലി, കോലാപ്പൂർ ജില്ലകളിലെ ജനങ്ങളുമായി ശക്തമായ ബന്ധമാണ് സവദിക്കുള്ളത് . നേരത്തെ മൂന്നു തവണ അത്താണി എം.എല്‍.എ. ആയിരുന്ന സവാദി 1999-ല്‍ സ്വതന്ത്രനായാണ് രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്തത്. 2004-ല്‍ ബിജെപിയില്‍ ചേര്‍ന്നു. ഗോകാക്ക് എം.എല്‍.എ. ആയിരുന്ന രമേഷ് ജാര്‍ക്കിഹോളി അത്താണിയിലേക്ക് തട്ടകം മാറ്റിയത് സവാദിക്ക് തിരിച്ചടിയായി. 2018-ല്‍ അദ്ദേഹം തോറ്റു. പക്ഷേ സവാദി ബിജെപിയെ ഉപേക്ഷിക്കാതെ ഉറച്ചു നിന്നു.
2018-ലെ തിരഞ്ഞെടുപ്പിനു ശേഷം ഓപ്പറേഷന്‍ ലോട്ടസ് വഴി ബിജെപി എം.എല്‍.എ.മാരെ ചാക്കിട്ട് പിടിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാക്കിയപ്പോള്‍ ലിംഗായത്ത് നേതാവെന്ന നിലയില്‍ വലിയ സ്വാധീനമുള്ള സവാദിയെ ബി.എസ്. യെദ്യൂരപ്പ എം.എല്‍.സി.യായി നാമനിര്‍ദ്ദേശം ചെയ്യുകയും ഉപ മുഖ്യമന്ത്രിയാക്കുകയും ചെയ്തതോടെ ബിജെപിയില്‍ സവാദി നിര്‍ണായക വ്യക്തിയായി.
എന്നാല്‍ ബസവ രാജ് ബൊമ്മൈ മുഖ്യമന്ത്രിയായതോടെ സവാദിയെ പാര്‍ടിയില്‍ അവഗണിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും താര പ്രചാരകരുടെ കൂട്ടത്തിലുള്ള വ്യക്തിയായിരുന്നു ലക്ഷ്മണ്‍ സവാദി. ഇത്തവണ തന്നെ ബി.ജെ.പി. തന്നെ തോല്‍പിച്ച അത്താണിയില്‍ സവാദിക്ക് സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.