2019 ഫെബ്രുവരി 14 ന് 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട കശ്മീരിലെ പുൽവാമ ആക്രമണത്തിന് ശേഷം താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ചകളെ കുറിച്ച് മിണ്ടാതിരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്നുമുള്ള ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ വൻ വിവാദമാകുന്നു. പുൽവാമ ഭീകരാക്രമണം നരേന്ദ്ര മോദി സർക്കാരിന്റെ കഴിവുകേടിന്റെ ഫലമാണെന്നും സത്യപാൽ മാലിക് ഓൺ ലൈൻ മാധ്യമമായ ദി വയർ-നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “സിആർപിഎഫ് -ന് വിമാനം ആവശ്യപ്പെട്ടു എന്നാൽ ആഭ്യന്തര മന്ത്രാലയം നിരസിച്ചു…ഞങ്ങളുടെ ഈ തെറ്റാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ‘അഭി ചുപ് രഹോ’ എന്ന് അദ്ദേഹം പറഞ്ഞു”– സത്യപാൽ മാലിക് അഭിമുഖത്തിൽ പറഞ്ഞു.
കടുത്ത ആര്‍.എസ്.എസ് അനുയായി എന്നറിയപ്പെടുന്ന വ്യക്തിയാണ് സത്യപാല്‍ മാലിക്. നേരത്തെയും ഇദ്ദേഹം നരേന്ദ്രമോദിയെ വിമര്‍ശിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ മോദി അതിനോട് പ്രതികരിച്ചിരുന്നില്ല.
ദ വയർ നടത്തിയ അഭിമുഖം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും രാഹുൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോൺഗ്രസ് പാർട്ടി അതിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ മാലിക് ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ചു, 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ വ്യക്തിപരമായ പ്രതിച്ഛായ സംരക്ഷിക്കാൻ മോദി പുൽവാമ സംഭവത്തിന്റെ കാരണത്തെ മറച്ചു വെച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. “നരേന്ദ്രമോദി ജി, പുൽവാമ ആക്രമണവും 40 ധീരരുടെ രക്തസാക്ഷിത്വവും നിങ്ങളുടെ സർക്കാരിന്റെ തെറ്റ് കൊണ്ടാണ്. നമ്മുടെ ജവാന്മാർക്ക് വിമാനം കിട്ടിയിരുന്നെങ്കിൽ ഭീകരരുടെ ഗൂഢാലോചന പരാജയപ്പെടുമായിരുന്നു. ഈ തെറ്റിന് നിങ്ങൾ നടപടിയെടുക്കേണ്ടതുണ്ട്. നിങ്ങൾ ഈ കാര്യം മറച്ചു വെക്കുക മാത്രമല്ല നിങ്ങളുടെ ഇമേജ് സംരക്ഷിക്കാൻ ഉപയോഗിക്കുകയും ചെയ്തു. പുൽവാമയെക്കുറിച്ചുള്ള സത്യപാൽ മാലിക്കിന്റെ പ്രസ്താവന കേട്ട് രാജ്യം ഞെട്ടിയിരിക്കുകയാണ്”– ഹിന്ദിയിൽ എഴുതിയ ട്വീറ്റ് ഇങ്ങനെയാണ്.
2019 ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ സുരക്ഷയുടെയും രഹസ്യാന്വേഷണ സംവിധാനത്തിന്റെയും പരാജയത്തിലേക്ക് വിരൽ ചൂണ്ടുന്ന പ്രധാന വിഷയങ്ങളിലൊന്നായി മാറിയെന്ന് കോൺഗ്രസ് ആരോപിച്ചു.
പുൽവാമയെക്കുറിച്ചുള്ള സ്‌ഫോടനാത്മകമായ സത്യം മാലിക് പുറത്തുകൊണ്ടുവന്നുവെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. ആക്രമണത്തിന് ശേഷം ഈ ചോദ്യങ്ങൾ ചോദിച്ച പ്രതിപക്ഷ നേതാക്കളെ ഭരണകൂടം നിശ്ശബ്ദരാക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാലിക്കിന്റെ വെളിപ്പെടുത്തലുകളിൽ പ്രൈം-ടൈം സംവാദം നടത്തുന്നതിൽ “ദേശീയ ഇന്ത്യൻ മാധ്യമ ചാനലുകളുടെ” മൗനം യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് എടുത്തുകാട്ടി.