വൻ വ്യവസായികൾക്ക് വേണ്ടി എല്ലാ പരിസ്ഥിതി, വന നിയമങ്ങളിലും വെള്ളം ചേർക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. 50 വർഷത്തെ നേട്ടങ്ങൾ മോദി സർക്കാർ ഇല്ലാതാക്കുകയാണെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി ജയ്റാം രമേഷ് പറഞ്ഞു.
“കൃത്യമായി 50 വർഷം മുമ്പ് പ്രോജക്റ്റ് ടൈഗർ ആരംഭിച്ച ഇന്ദിരാഗാന്ധി വികസനവും പരിസ്ഥിതിയും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കണമെന്ന് ശഠിച്ചിരുന്നു. ആ സന്തുലിതാവസ്ഥയാണ് മോദി തകർത്തത്. ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ നടപ്പിലാക്കാൻ നിയന്ത്രണ ഭാരങ്ങൾ നീക്കം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്.”–ജയറാം രമേഷ് ആരോപിച്ചു.
“ഈ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ, പൊതുജനാരോഗ്യ പ്രശ്നം ഇന്നത്തെപ്പോലെ ഒരു പ്രതിസന്ധിയായി മാറിയിരുന്നില്ല. പരിസ്ഥിതി സംരക്ഷണം ഇപ്പോൾ സമൂഹത്തിന്റെ കടമയാണ്. പരിസ്ഥിതി, വനസംരക്ഷണ നിയമങ്ങളുടെ പ്രാധാന്യം ഒരു വ്യവസായിയും മനസ്സിലാക്കുന്നില്ല. സർക്കാരിനും ഇതേ ചിന്താഗതിയുണ്ട്, നിയമ ചട്ടക്കൂടിനെ നേർപ്പിക്കാനുള്ള അജണ്ടയുണ്ട്. പ്രോജക്ട് ടൈഗറിന്റെയും ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ചിപ്‌കോ പ്രസ്ഥാനത്തിന്റെയും 50-ാം വാർഷികത്തിൽ ഈ വിഷയം ഉന്നയിക്കാൻ ഞങ്ങൾ നിർബന്ധിതരാകുകയാണ് “.–ജയ്റാം രമേഷ് പറഞ്ഞു.
ദേശീയ ജൈവവൈവിധ്യ നിയമം ബി.ജെ.പി. നേതാക്കള്‍ക്ക് പ്രാമുഖ്യമുള്ള സെലക്ട് കമ്മിറ്റിക്ക് അയച്ച് രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന് നേട്ടമുണ്ടാക്കാൻ സർക്കാർ അതിൽ വെള്ളം ചേർത്തെന്നും രമേശ് പറഞ്ഞു.
വനാവകാശ നിയമം നേർപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ ശക്തമായി എതിർത്ത് 2022 സെപ്റ്റംബർ 26ന് ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ ഹർഷ് ചൗഹാൻ എഴുതിയ കത്ത് രമേഷ് പുറത്തുവിട്ടു. വനാവകാശ നിയമത്തിലെ വ്യവസ്ഥകൾ ദുർബ്ബലപ്പെടുത്തുന്ന ചട്ടങ്ങൾ മാറ്റിവെക്കണമെന്ന് ചൗഹാൻ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസും ഈ മാറ്റങ്ങളെ ശക്തമായി എതിർത്തിരുന്നു, പ്രത്യേകിച്ച് വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുള്ള സമ്മതപത്രത്തിനായുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തുന്നതിനെ.
1972-ലെ വന്യജീവി സംരക്ഷണ നിയമം കുറച്ച് മാസങ്ങൾക്ക് മുമ്പ് ഭേദഗതി ചെയ്തു. ഇത് കോൺഗ്രസ് എതിർത്തിരുന്നു. ഭേദഗതികൾ ആനകളുടെ കച്ചവടത്തിനുള്ള വാതിലുകൾ തുറന്നിരിക്കുന്നു.”–ജയ്റാം രമേഷ് പറഞ്ഞു.