കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ നിന്നും കന്നുകാലികളെ തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും വില്‍ക്കാന്‍ കൊണ്ടുപോകുകയായിരുന്ന മൂന്നു പേരില്‍ ഒരാളെ പശുസംരക്ഷണ സംഘടനക്കാര്‍ ആക്രമിച്ചു കൊന്നതായി കേസ്. ഇദ്രിസ് പാഷ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. പുനീത് കേരേഹള്ളിയുടെ നേതൃത്വത്തിലുള്ള ഗോസംരക്ഷണ പ്രവർത്തകരാണ് ആക്രമിച്ചത് . പാഷയുടെ മൃതദേഹം പോലീസ് സ്റ്റേഷനിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു.
കേരേഹള്ളിക്കും കൂട്ടാളികൾക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പ്രതികളെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
കേരേഹള്ളി രാഷ്ട്ര രക്ഷണ പാദേ (നേഷൻ പ്രൊട്ടക്ഷൻ ആർമി) എന്ന പേരിൽ ഒരു സംഘടന നടത്തുന്ന വ്യക്തിയാണ് . മുൻകാലങ്ങളിൽ കർണാടകയിൽ ഹലാൽ മാംസത്തിനെതിരെയും മുസ്ലീം വ്യാപാരികളെ ഹിന്ദു ക്ഷേത്ര മേളകളിൽ നിന്ന് വിലക്കുന്നതിനായും കേരേഹള്ളി കാമ്പെയ്‌നുകൾ നടത്തിയിരുന്നു.
പാഷ, സയ്യിദ് സഹീര്‍, ഇര്‍ഫാന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ഒരു ലോറിയില്‍ കാലികളെ കൊണ്ടു പോയിരുന്നത്. ആഴ്ച തോറുമുള്ള ചന്തകളില്‍ വില്‍ക്കാനാണ് കന്നുകാലികളെ കൊണ്ടുപോയിരുന്നത് എന്ന് സയ്യിദ് സഹീറും ഇര്‍ഫാനും പറഞ്ഞു. ലോറി ഒരു കൂട്ടം അക്രമികള്‍ തടയുകയും തങ്ങളോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് ആക്രമിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. പാഷയും ഇര്‍ഫാനും ഒാടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും താന്‍ അതിനു തയ്യാറായില്ലെന്ന് സഹീര്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ വന്ന് തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിറ്റേന്ന് രാവിലെ താന്‍ സ്റ്റേഷനില്‍ ഇരിക്കവേ ഉദ്യോഗസ്ഥര്‍ പാഷയുടെ ഫോട്ടോ തന്നെ കാണിക്കുകയും അറിയാമോ എന്ന് ചോദിക്കുകയും ഇയാള്‍ മരിച്ചുവെന്ന് അറിയിക്കുകയും ചെയ്തതായും സഹീര്‍ പറയുന്നു.
കേരേഹള്ളിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സഹീറിനെതിരെയും മറ്റുള്ളവർക്കെതിരെയും കർണാടക ഗോവധ നിരോധന നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, മൃഗ ഗതാഗത നിയമം, മോട്ടോർ വാഹന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് സത്തനൂർ പൊലീസ് കേസെടുത്തത്.