താനായിരുന്നു കോൺഗ്രസ് നേതൃസ്ഥാനത്തെങ്കിൽ പ്രതിപക്ഷ നേതൃപദവി സംസ്ഥാന പാർട്ടികൾക്ക് വിട്ടുകൊടുക്കുമായിരുന്നുവെന്ന് ശശി തരൂർ എംപി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ കക്ഷി നേതൃസ്ഥാനം ഏതെങ്കിലും പ്രാദേശിക പാർട്ടിക്ക് കൈമാറുന്നതാണ് ഉചിതം എന്നും തരൂർപറഞ്ഞു . ഓരോ പ്രതിപക്ഷ പാര്‍ട്ടിയും അതത് സംസ്ഥാനങ്ങളില്‍ കരുത്തരാണ്. ദുരഭിമാനത്തേക്കാള്‍ വലുത് പ്രതിപക്ഷ ഐക്യമാണ്– വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ ശശി തരൂർ പ്രതികരിച്ചു.
രാഹുൽ വിഷയത്തിൽ ഇപ്പോൾ രാജ്യത്ത് പ്രതിപക്ഷ ഐക്യം രൂപം കൊണ്ടിട്ടുണ്ട്. ഇതേ രീതിയിൽ പോകുകയാണെങ്കിൽ തീർച്ചയായും ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കും. ബിജെപിയുടെ നടപടികൾ അവർക്കു തന്നെ സെൽഫ് ഗോളായി മാറിയിരിക്കുകയാണ്. 37 ശതമാനം മാത്രം വോട്ടുവിഹിതമുള്ള ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒന്നിച്ചു നിൽക്കുകയാണെങ്കിൽ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ സാധിക്കും.’’– തരൂർ പറഞ്ഞു.