ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്കുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ റിസര്‍വ്വേഷനുള്ള ഡി-വണ്‍ ബോഗിയില്‍ യാത്രക്കാരന്‍ സഹയാത്രികരുമായുണ്ടായ വഴക്കിനൊടുവില്‍ പെട്രോളൊഴിച്ച് തീ വെച്ചു. വഴക്കിലെ എതിര്‍കക്ഷിയുടെ നേരെയായിരുന്നു ആക്രമണം. എന്നാല്‍ പെട്രോള്‍ ഒഴുകി തീ പടര്‍ന്ന് എട്ടു പേര്‍ക്ക് പൊള്ളലേറ്റു എന്ന് പറയുന്നു. ശനിയാഴ്ച രാത്രി ഒൻപത് മണി കഴിഞ്ഞാണ് സംഭവം ഉണ്ടായത്.
ട്രെയിന്‍ കോഴിക്കോട് നിന്നും വിട്ട് ്അടുത്ത സ്റ്റേഷനായ കൊയിലാണ്ടിക്കു മുമ്പുളള എലത്തൂരിലെത്തുന്ന സമയത്തായിരുന്നു സംഭവം. ട്രെയിൻ കോരപ്പുഴ പാലത്തിനു മുകളിലൂടെ നീങ്ങുകയായിരുന്നു . പരിക്കേറ്റവരെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു,.
ഗുരുതരമായി പരിക്കേറ്റ പ്രിൻസ് എന്ന യാത്രക്കാരൻ ബേബി മെമ്മോറിയിൽ ആശുപത്രിയിലാണ്. തലശേരി സ്വദേശി അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത് തളിപ്പറമ്പ് സ്വദേശി റൂബി, തൃശൂർ സ്വദേശി അശ്വതി എന്നിവർക്കും പരിക്കേറ്റു.
തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കംപാർട്ട്മെന്റുകളിലേക്ക് ഓടി. ഇതിനിടെ യാത്രക്കാരിലൊരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. തീ പടർന്നെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് വൻ അപകടം ഒഴിവാക്കി.
സംഭവത്തെ തുടർന്ന് പിടിച്ചിട്ട ട്രെയിൻ പിന്നീട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്കു മാറ്റി. ട്രെയിൻ നിർത്തിയതിനു പിന്നാലെ, തീയിട്ടയാളെന്നു സംശയിക്കുന്ന യുവാവ് ഓടി രക്ഷപ്പെട്ടതായി ട്രെയിനിലുണ്ടായിരുന്നവർ പറഞ്ഞു.