തിങ്കളാഴ്ച വടക്കൻ ഇസ്രായേലിലെ ഒരു കൃഷി കേന്ദ്രമായ മോഷവിൽ മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.
കൊല്ലം കൈക്കുളങ്ങര സ്വദേശി നിബിൽ മാക്സ്വെൽ (31) ആണ് മരിച്ചത്. ഇദ്ദേഹം രണ്ട് മാസം മുമ്പ് ഒരു ഫാമിൽ ജോലിക്കായി ഇസ്രയേലിലേക്ക് പോയിരുന്നു. ജോസഫ്, പോൾ മെൽവിൻ എന്നിവർക്കാണ് പരിക്കേറ്റത്.
ലെബനനിലെ ഷിയാ ഹിസ്ബുല്ല വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. ടാങ്ക് വേധ മിസൈൽ ലെബനനിൽ നിന്ന് തൊടുത്തുവിടുകയും ഇസ്രായേലിൻ്റെ അതിർത്തി സമൂഹമായ മാർഗലിയോട്ടിന് സമീപമുള്ള തോട്ടത്തിൽ പതിക്കുകയും ചെയ്തുവെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു
“തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് നിബിൽ തൻ്റെ പിതാവിനോട് സംസാരിക്കുകയും മേഖലയിലെ അസ്ഥിരമായ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. ഫാമിൽ ജോലി ചെയ്യുന്ന കേരളക്കാർ മറ്റൊരു സ്ഥലത്തേക്ക് മാറാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പിതാവിനോട് പറഞ്ഞു. വൈകുന്നേരമാണ് മിസൈൽ ആക്രമണം ഉണ്ടായത്.”– കൊല്ലത്തെ ഒരു ബന്ധു പറഞ്ഞു.
നിബിലിൻ്റെ മൂത്ത സഹോദരൻ നിവിനും ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട് . നിവിനാണ് മരണ വിവരം നാട്ടിലറിയിച്ചത്. “ആദ്യം, മിസൈൽ ആക്രമണത്തിൽ നിബിലിന് പരിക്കേറ്റതായി വിവരം കിട്ടി . നിവിൻ പിന്നീട് സഹോദരൻ്റെ മരണം സ്ഥിരീകരിച്ചു. ”–കുടുംബാംഗം അറിയിച്ചു.