കൈക്കൂലി കേസിൽ തിങ്കളാഴ്ച അറസ്റ്റിലായ കർണാടക ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പ മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് ശക്തനുമായ ബിഎസ് യെദ്യൂരപ്പയുടെ അടുത്ത അനുയായി. ദാവൻഗെരെ ജില്ലയിലെ ഏറ്റവും ഉയർന്ന നേതാക്കളിലൊരാളും കൂടിയാണ് മദൽ വിരൂപാക്ഷപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തു പ്രചാരണത്തിനായി വന്നപ്പോൾ പ്രസംഗിച്ചത് രാജ്യസ്‌നേഹികളുടെ പാർട്ടിക്ക് മാത്രമേ അഴിമതി അവസാനിപ്പിക്കാൻ കഴിയൂ എന്നായിരുന്നു. ഈ കാര്യത്തിന് ബിജെപിയെ പിന്തുണയ്ക്കാൻ വോട്ടർമാരോട് അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. തൊട്ടു പിറകെ അഴിമതിക്കേസിൽ ബിജെപി എംഎൽഎ അറസ്റ്റിലായത് പരിഹാസ്യമായ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മാർച്ച് രണ്ടിന് വൈകിട്ട് വിരൂപാക്ഷപ്പയുടെ മകൻ വി പ്രകാശ് മദൽ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിൽ (കെഎസ്‌ഡിഎൽ) ടെൻഡർ എടുക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്തയുടെ പിടിയിലായത്. എം.എൽ.എ സംസ്ഥാന പൊതുമേഖലാ യൂണിറ്റിന്റെ ചെയർപേഴ്‌സണായിരിക്കുമ്പോൾ പ്രകാശ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിൽ (ബി.ഡബ്ല്യു.എസ്.എസ്.ബി.) ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു . വിരൂപാക്ഷപ്പ പിന്നീട് കെഎസ്‌ഡിഎല്ലിൽ നിന്ന് രാജിവെച്ച് ഒളിവിൽ പോയി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയെ കടന്നാക്രമിക്കാൻ പ്രതിപക്ഷത്തെ മുഖ്യ കക്ഷിയായ കോൺഗ്രസിന് കൂടുതൽ കൂടുതൽ മികച്ച ആയുധം ബിജെപി തന്നെ നല്കിയിരിക്കയാണ് ഈ അറസ്റ്റിലൂടെ.