രാജസ്ഥാനിലെ ഒരു റാലിയില്‍ നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗം വിവാദമാകുന്നു. കോണ്‍ഗ്രസിന് വോട്ടു ചെയ്ത് അധികാരത്തിലെത്തിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് “നുഴഞ്ഞു കയറ്റക്കാര്‍”ക്കും “കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍”ക്കും വിതരണം ചെയ്യുമെന്ന് മോദി പ്രസംഗിച്ചു. മുസ്ലീങ്ങളെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരോക്ഷമായ പരാമര്‍ശങ്ങള്‍.
“മുമ്പ്, അവർ (കോൺഗ്രസ്) അധികാരത്തിലിരുന്നപ്പോൾ രാജ്യത്തിൻ്റെ സമ്പത്തിൻ്റെ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് അവർ പറഞ്ഞിരുന്നു. ഇതിനർത്ഥം അവർ ഈ സമ്പത്ത് “കൂടുതൽ കുട്ടികളുള്ളവർ”ക്കും “നുഴഞ്ഞുകയറ്റക്കാർ”ക്കും വിതരണം ചെയ്യും എന്നാണ് . നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്ക് നൽകണോ? നിങ്ങൾ ഇത് സമ്മതിക്കുന്നുണ്ടോ? ”– മോദി റാലിയിൽ പ്രസംഗിച്ചു.
“അമ്മമാരുടെയും പെൺമക്കളുടെയും പക്കലുള്ള സ്വർണത്തിൻ്റെ കണക്കെടുക്കുമെന്നും ആ സമ്പത്ത് വിതരണം ചെയ്യുമെന്നും കോൺഗ്രസിൻ്റെ പ്രകടനപത്രിക പറയുന്നു. സമ്പത്തിൻ്റെ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് മൻമോഹൻ സിംഗിൻ്റെ സർക്കാർ പറഞ്ഞിരുന്നു. സഹോദരീ സഹോദരന്മാരേ, ഈ അർബൻ നക്‌സൽ ചിന്തകൾ എൻ്റെ അമ്മമാരുടെയും സഹോദരിമാരുടെയും മംഗളസൂത്രങ്ങളെപ്പോലും ഒഴിവാക്കില്ല.”– പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ മുസ്ലീം, ഹിന്ദു എന്നീ പദങ്ങളെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് മോദിക്കെതിരെ രംഗത്തു വന്നു. പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ വിദ്വേഷ പ്രസംഗമാണെന്നും ആദ്യഘട്ട തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ആത്മവിശ്വാസം നഷ്ടമായ ബിജെപിയുടെ നിരാശ നിറഞ്ഞ മനസ്സ് ആലോചിച്ച് നടത്തിയ തന്ത്രമാണ് മോദിയുടെ പ്രസംഗമെന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രസ്താവിച്ചു.
“അധികാരം നേടുന്നതിനായി നുണകൾ പറയുകയും എതിരാളികളുടെ മേൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നത് സംഘത്തിൻ്റെയും ബിജെപിയുടെയും പരിശീലനത്തിൻ്റെ പ്രത്യേകതയാണ് . ഈ രാജ്യത്തെ 140 കോടി ജനങ്ങളും ഈ നുണകളിൽ വീഴാൻ പോകുന്നില്ല. ഞങ്ങളുടെ പ്രകടനപത്രിക ഓരോ ഇന്ത്യക്കാരനുമുള്ളതാണ്. അത് എല്ലാവർക്കും തുല്യതയെയും നീതിയെയും കുറിച്ച് സംസാരിക്കുന്നു. കോൺഗ്രസിൻ്റെ ന്യായപത്രത്തിൻ്റെ അടിസ്ഥാനം സത്യമാണ്. ”– അദ്ദേഹം പറഞ്ഞു.
മോദിയുടെ പരാമർശം നിരവധി പ്രതിപക്ഷ പാർട്ടികളുടെ രോഷത്തിന് ഇടയാക്കി. 2002 മുതൽ മുസ്ലീങ്ങളെ ദുരുപയോഗം ചെയ്ത് വോട്ട് നേടുക എന്നത് മാത്രമാണ് മോദിയുടെ ഉറപ്പെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി മോദിയുടെ പ്രസംഗത്തെ “അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതും ഉള്ളടക്കത്തിൽ വിദ്വേഷജനകവും ഭിന്നിപ്പിക്കുന്നതും.” എന്ന് വിശേഷിപ്പിച്ചു.
പ്രസംഗത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.