കഴിഞ്ഞ ദിവസം കാശ്മീര്‍ ഫയല്‍സ് എന്ന വിവാദ ചലച്ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ ഒരു ട്വീറ്റ് വന്നു- ‘എന്റെ സിനിമയ്ക്ക് 2023-ലെ മികച്ച സിനിമയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ചു, താന്‍ ഈ അവാര്‍ഡ് ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനത്തിനിരയായ മനുഷ്യര്‍ക്ക് സമര്‍പ്പിക്കുന്നു’.
ഈ ട്വീറ്റിനൊപ്പം തെറ്റിദ്ധാരണയും പ്രചരിച്ചു. ഇന്ത്യയില്‍ സിനിമാ മേഖലയില്‍ നല്‍കുന്ന പരമോന്നത അവാര്‍ഡായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കാശ്മീര്‍ ഫയല്‍സിന്! സമൂഹമാധ്യമങ്ങളെ ന്യൂസ് സ്രോതസ്സായി കാണുന്ന ആയിരങ്ങള്‍ ഇത് ചര്‍ച്ച ചെയ്തു.
എന്നാല്‍ കാശ്മീര്‍ ഫയല്‍സിന് കിട്ടിയ അവാര്‍ഡ് എന്താണെന്നും യഥാര്‍ഥ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് എന്താണെന്നും അന്വേഷിച്ചവര്‍ ചുരുക്കം.
യഥാര്‍ഥ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ അതുല്യ പ്രതിഭാശാലികളായ മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ്. ഏറ്റവും ഒടുവില്‍ അത് കിട്ടിയത് ആശാ പരേഖ് എന്ന വിഖ്യാത നടിക്കായിരുന്നു.
കാശ്മീര്‍ ഫയല്‍സ് എന്ന, കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ മുസ്ലീം ഭീകരവാദമെന്ന വിഷയം കൈകാര്യം ചെയ്ത സംഘപരിവാര്‍ അനുകൂല സിനിമയ്ക്ക് കിട്ടിയതാവട്ടെ മുംബൈയില്‍ നടന്നതും ദാദാസാഹേബ് ഫാല്‍ക്കെയുടെ പേര് നല്‍കിയതുമായ ഒരു ചലച്ചിത്രമേളയില്‍ പല മേഖലകളിലുള്ളവര്‍ക്കും നല്‍കിയ പല പുരസ്‌കാരങ്ങളില്‍ ഒന്നായിരുന്നു. അതിനെയാണ് സംവിധായകന്‍ തന്നെ തെറ്റിദ്ധരിപ്പിക്കും വിധം തന്റെ ട്വീറ്റില്‍ തനിക്ക് മികച്ച സിനിമയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് 2023 ലഭിച്ചു എന്ന് പ്രഖ്യാപിച്ചത്.
വ്യാജ പ്രസ്താവനകള്‍ എങ്ങനെയാണ് സമൂഹമാധ്യമത്തില്‍ ഒളിച്ചുകടത്തിവിടുന്നത് എന്നതിന് ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഈ ട്വീറ്റ്. (അവലംബം-ആൾട് ന്യൂസ്)