ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ ചിഹ്നവും പേരും അനുവദിച്ചു യഥാർത്ഥ ശിവസേന ആയി അംഗീകരിച്ചു നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍ ഷിന്‍ഡെയ്ക്കും തിരഞ്ഞെടുപ്പു കമ്മീഷനും നോട്ടീസയക്കാന്‍ തീരുമാനമായി.
ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർത്ഥ ശിവസേനയായി അംഗീകരിച്ചുകൊണ്ട് ഫെബ്രുവരി 17ലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെ ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ബുധനാഴ്ച നോട്ടീസ് അയച്ചത് . നോട്ടീസ് കൊണ്ട് പ്രശനം തീരില്ലെന്ന് ഉദ്ധവ് താക്കറെയ്ക്കായി ഹാജരായ അഡ്വ. കപിൽ സിബൽ അറിയിച്ചു. ഇടക്കാല ഉത്തരവ് വേണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജി രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ഉദ്ധവ് വിഭാഗം ശിവസേനയുടെ ചിഹ്നമായ ജ്വലിക്കുന്ന പന്തവും ശിവസേന(ഉദ്ധവ് ബാലാസാഹേബ് താക്കറെ)എന്ന പേരും ഇനിയൊരു ഉത്തരവ് വരെ തുടരാനും കോടതി അനുമതി നല്‍കി.