യോഗി ആദിത്യനാഥിന്റെ ഭരണത്തെ രൂക്ഷമായി വിമർശിച്ച ഭോജ്‌പുരി നാടൻപാട്ടുകാരി നേഹ സിങ് റാത്തോഡിനു യുപി പൊലീസിന്റെ നോട്ടീസ്.. ‘യുപി മേം കാ ബാ’ (എന്തുണ്ട് യുപിയിൽ) എന്ന പേരിലുള്ള നേഹയുടെ ഗാനത്തിന് എതിരെയാണു നടപടി. സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണു നേഹയുടെ പാട്ട് . യുപി.യില്‍ എല്ലാമുണ്ട് എന്ന പേരിലുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പു ഗാനത്തിന് പിന്നാലെയായിരുന്നു നേഹ സിങിന്റെ പാട്ട് പുറത്തു വന്നത്. ബിജെപിയുടെ പാട്ടിനുള്ള മറുപടി പോലെയായി ഇത്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ പാട്ടിലൂടെ വീണ്ടും ജനശ്രദ്ധയിലെത്തി.
പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്നതാണ് പാട്ടെന്നു ചൂണ്ടിക്കാട്ടിയാണു പൊലീസിന്റെ നോട്ടിസ്. മറുപടി തൃപ്തികരമല്ലെങ്കിൽ കേസെടുക്കും. പൊലീസ് നേരിട്ട് വീട്ടിലെത്തിയാണു നോട്ടിസ് നൽകിയത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പല നടപടികള്‍ക്കെതിരെയും വീഴ്ചകള്‍ക്കെതിരെയും ഉള്ള പരാമര്‍ശങ്ങള്‍ നേഹയുടെ പാട്ടില്‍ ഉണ്ടായിരുന്നുവത്രേ. കൊവിഡ് മഹാമാരിക്കാലത്തെ മരണങ്ങളുടെ കുതിപ്പിനിടയാക്കിയ സര്‍ക്കാരിന്റെ അനാസ്ഥാരീതി, ലഖിംപൂര്‍ ഖേരി കര്‍ഷക സമരത്തെ നേരിട്ട രീതി എന്നിവ അവയില്‍ ചിലതു മാത്രം.