മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മയുടെ മണ്ഡലമായ സൗത്ത് തുറയിലെ പിഎ സാംഗ്മ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് മേഘാലയയിലെ കായിക വകുപ്പ് അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് ബിജെപി വൻ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) തൃണമൂൽ കോൺഗ്രസുമായും മറ്റ് പ്രതിപക്ഷ പാർട്ടികളുമായും ചേർന്ന് സംസ്ഥാനത്ത് “ബിജെപിയുടെ തരംഗം” തടയാൻ ശ്രമിക്കുകയാണെന്ന് പാർട്ടി ആരോപിച്ചു.
പ്രധാനമന്ത്രി ഫെബ്രുവരി 24ന് ഷില്ലോങ്ങിലും തുറയിലും പ്രചാരണം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലും സൈറ്റിൽ സൂക്ഷിച്ചിരിക്കുന്ന സാമഗ്രികൾക്ക് സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാലും സ്റ്റേഡിയത്തിൽ ഇത്രയും വലിയ ഒത്തുചേരൽ സംഘടിപ്പിക്കുന്നത് പറ്റില്ലെന്ന് കായിക വകുപ്പ് അറിയിക്കുകയായിരുന്നു . ബദൽ വേദിയായി അലോത്ഗ്രെ ക്രിക്കറ്റ് സ്റ്റേഡിയം. , പരിഗണിക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സ്വപ്നിൽ ടെംബെ പിടിഐയോട് പറഞ്ഞു.
127 കോടി രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയം കഴിഞ്ഞ ഡിസംബർ 16ന് ആണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് . ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ പ്രധാനമന്ത്രിയുടെ റാലിക്കായി ഒരു സ്റ്റേഡിയം നൽകില്ലെന്ന് എങ്ങനെ പ്രഖ്യാപിക്കാനാകുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഋതുരാജ് സിൻഹ ചോദിച്ചു . “കോൺറാഡ് സാംഗ്മയ്ക്കും മുകുൾ സാംഗ്മയ്ക്കും ഞങ്ങളെ പേടിയുണ്ടോ? മേഘാലയയിലെ ബിജെപി തരംഗത്തെ തടയാനാണ് അവർ ശ്രമിക്കുന്നത്. നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ റാലി തടയാൻ ശ്രമിക്കാം, എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ അവരുടെ മനസ്സിൽ ബിജെപിയെ പിന്തുണയ്ക്കാൻണ് തീരുമാനിച്ചു”– അദ്ദേഹം പറഞ്ഞു.