കടമെടുക്കാന്‍ കേരളത്തിന് അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തിന് 13600 കോടി രൂപ കടമെടുക്കാൻ അനുമതി നൽകുമെന്ന് സുപ്രീംകോടതി .
വായ്‌പയ്‌ക്ക് പരിധി ഏർപ്പെടുത്തി സംസ്ഥാനത്തിൻ്റെ ധനകാര്യത്തിൽ കേന്ദ്രം ഇടപെടുന്നുവെന്നാരോപിച്ചുള്ള കേരളത്തിന്റെ ഹർജിയിലാണ് അനുകൂല വിധി.
കടമെടുപ്പു പരിധി സംബന്ധിച്ച വിഷയം ഇന്നു വൈകിട്ടു വീണ്ടും ചർച്ച നടത്താൻ കേരള , കേന്ദ്ര സർക്കാരുകളോട് കോടതി നിർദേശിച്ചു.. കോടതിയിൽ കേസ് നിലനിൽക്കുന്നുവെന്നതു മനസ്സിൽ വയ്ക്കാതെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന തുറന്ന ചർച്ചയ്ക്കാണ് കോടതി നിർദേശിച്ചത്. കേന്ദ്രത്തിനും കേരളത്തിനുമിടയിൽ പരസ്പരവിശ്വാസം ഉണ്ടാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ കേരളം നൽകിയ ഹർജി പിൻവലിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയതു കേന്ദ്ര സർക്കാരിനു തിരിച്ചടിയായി. ഹർജി പിൻവലിച്ച ശേഷം വിഷയം ചർച്ച ചെയ്യാമെന്നതായിരുന്നു കേന്ദ്രം നേരത്തേ നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച നിർദേശം. ഹർജിയുമായി മുന്നോട്ടുപോകാൻ കേരളത്തിന് അവകാശമുണ്ടെന്നും സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും നിരീക്ഷിച്ചു.
കടമെടുപ്പ് അനുവദിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന വ്യവസ്ഥ വച്ച കേന്ദ്ര സർക്കാർ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. കേസുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിന് കേരളവും കേന്ദ്രവും വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശിച്ചു. ഇക്കാര്യം കേന്ദ്രവും കേരളവും അംഗീകരിച്ചു.
ഫെബ്രുവരി 15ന് സംസ്ഥാനവും കേന്ദ്രവും തമ്മിൽ നടത്തിയ ചർച്ചയിൽ ഫലമുണ്ടായില്ലെന്ന് കേരള സർക്കാർ കോടതിയെ തിങ്കളാഴ്ച അറിയിച്ചിരുന്നു. കടം വാങ്ങാന്‍ അനുമതി നല്‍കണമെങ്കില്‍ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിച്ചതായി കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. സാമ്പത്തികാവകാശം സംരക്ഷിക്കാന്‍ ഒരു കേസ് ഫയല്‍ ചെയ്തതിന് കേന്ദ്രം കേരളത്തെ ശിക്ഷിക്കുകയാണോ എന്നും സിബല്‍ ചോദിച്ചു. കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമൻ, സിബലിൻ്റെ ആരോപണം ഖണ്ഡിക്കുകയും കേന്ദ്രം മാർഗനിർദേശങ്ങൾ മറികടന്ന് കടമെടുക്കാൻ അനുവദിച്ചിട്ടുണ്ടെന്നു വാദിക്കുകയും ചെയ്തിരുന്നു. കേരളത്തിൻ്റെ അവകാശവാദം 24,000 കോടിയിലധികമാണെന്നും അർഹത 11,000 കോടിയാണെന്നും എന്നാൽ അവർക്കുള്ള അവകാശം പരിഗണിച്ച് സംസ്ഥാന സർക്കാർ ആദ്യം കേസ് പിൻവലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും വെങ്കിട്ട രാമൻ പറഞ്ഞു.
“കടമെടുക്കൽ പരിധി ജിഎസ്ഡിപിയുടെ (മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം) മൂന്ന് ശതമാനമാണ്, അത് 24,000 കോടി രൂപയാണ്. എന്നാൽ ഞങ്ങൾ അതിനപ്പുറം വായ്പയെടുക്കാൻ സമ്മതം നൽകിയിട്ടുണ്ട് . കേസ് ഫയൽ ചെയ്യുന്നതിന് മുമ്പ് തന്നെ 34,230 കോടി രൂപ ലഭിച്ചു. 13,000 കോടിയിലധികം രൂപ ഉടൻ നൽകുമെന്ന് പറഞ്ഞിട്ടുണ്ട്.”- വെങ്കിട്ട രാമൻ പറഞ്ഞു.